ഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി. 15 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ കാസർകോട് സ്വദേശി ജമാലുദ്ദീൻ ഫൈസി ആണ് മുഖ്യസൂത്രധാരൻ എന്ന് ദില്ലി പൊലീസ് അറിയിച്ചു. മുസമ്മിൽ തയ്ബ് എന്ന ഇയാളുടെ സഹായിയെയും പോലീസ് പിടികൂടി. വ്യാജ ട്രേഡിങ് ആപ്പുകളുടെ പേരിലാണ് ഈ സംഘം തട്ടിപ്പ് നടത്തിയത്. കേരളം കൂടാതെ മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നായി 9 പേരാണ് അറസ്റ്റിലായത്. വാട്സ്ആപ്പ് നിക്ഷേപ ഗ്രൂപ്പുകളും വ്യാജ ട്രേഡിംഗ് ആപ്പുകളും ഉപയോഗിച്ച് നിക്ഷേപകരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
വ്യാജ ലാഭം കാണിച്ച് കൂടുതൽ നിക്ഷേപം നടത്തിക്കുകയും പിന്നീട് നികുതി, ബ്രോക്കറേജ്, ഐപിഒ അലോട്ട്മെന്റ്, അക്കൗണ്ട് വെരിഫിക്കേഷൻ തുടങ്ങിയ പേരുകളിൽ അധിക പണം ആവശ്യപ്പെടുകയുമായിരുന്നു തട്ടിപ്പ് രീതി. ഷെൽ സ്ഥാപനങ്ങളുടെ പേരിൽ തുറന്ന കറന്റ് അക്കൗണ്ടുകളിലൂടെ തട്ടിപ്പ് പണം പല ഘട്ടങ്ങളിലായി മാറ്റിയതായി പൊലീസ് കണ്ടെത്തി. ഖത്തർ ബന്ധവും ദുബായ് കേന്ദ്രീകരിച്ചുള്ള ഏകോപനവും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പ്രതികളിൽ നിന്ന് എട്ട് മൊബൈൽ ഫോണുകളും വാട്സ്ആപ്പ് ചാറ്റുകൾ, ബാങ്കിങ് രേഖകൾ, KYC വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. വിദേശ ബന്ധങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണം തുടരുകയാണ്.





























