പീരുമേട് : ഏലപ്പാറ – ശാന്തിപ്പാലം – മ്ലാമല റോഡിൻ്റെ നിർമാണ തടസം
നീക്കാത്തതിൽ പ്രതിഷേധിച്ച് ഒരാൾ ആൽമരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ഹെലിബറിയ കിളിപാടി മാലിയപറമ്പിൻ ബിജി (50) യാണ് ചൊവാഴ്ച വൈകിട്ട് ഏഴു മണിയോടെ സമരപന്തലിന് സമീപം മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. പീരുമേട്ടിൽ നിന്നും പോലീസും ഫയർ ഫോഴ്സും ആരോഗ്യവകുപ്പും സ്ഥലത്തെത്തി. സി. ഐ. സി. പുഷ്പ കുമാർ, എസ് ഐ . ജെഫിൻ ജോർജ് എന്നിവർ ബിജിയും സമരസമിതി നേതാക്കളുമായി ചർച്ച ചെയ്തെങ്കിലും ചീഫ് എഞ്ചിനീയർ നൽകിയ സ്റ്റോപ് മേമ്മോ പിൻവലിച്ച് റോഡുപണി തുടങ്ങുമെന്ന ഉറപ്പു കിട്ടണം എന്ന ആവശ്യത്തിൽ ഉറച്ചുനിന്നു.
ബുധനാഴ്ച ചർച്ച നടത്താമെന്ന് ഉറപ്പു നൽകിയെങ്കിലും പ്രതിഷേധക്കാർ വഴങ്ങിയില്ല. സംയുക്ത സമരസമിതി കൺവീനർ നിബു ജോൺ നിരാഹാര സമരം തുടരുന്നതിനിടെയാണ് ബിജി ആത്മഹത്യ ഭീഷണി മുഴക്കി ആൽമരത്തിനു മുകളിൽ കയറിയത്. വിവരമറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ സ്ഥലത്തെത്തി. ഏലപ്പാറ – നെലിബറിയ – ശാന്തിപ്പാലം – മ്ലാമല റോഡ് വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു. ഹെലിബറിയ എസ്റ്റേറുകാർ സ്ഥലം വിട്ടു നൽകാത്തതിനാൽ 2022 നവംബർ 21 മുതൽ 21 ദിവസം നാട്ടുകാർ സത്യാഗ്രഹം നടത്തിയിരുന്നു. തുടർന്നുണ്ടായ സമ്മർദ്ദത്തെ തുടർന്ന്സ്ഥലം വിട്ടുകൊടുക്കാൻ മാനേജ്‌മെൻ്റ്
തയ്യാറായി. അപ്പോഴേയ്ക്കും ആദ്യം അനുവദിച്ച ഫണ്ട് നഷ്ടമായി. തുടർന്ന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഡീൻ കുര്യാക്കോസ് എം. പി. 7.5 കോടി രൂപ അനുവദിച്ചു.
മാനേജ്‌മെൻ്റിൻ്റെ അനുമതിയോടെ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമാണവും തുടങ്ങി. എന്നാൽ അനുവദിച്ച അളവിൽ കൂടുതൽ സ്ഥലമെടുത്തു എന്നു കാട്ടി മാനേജ്മെൻ്റ് ചീഫ് എഞ്ചിനീയർക്ക് ( സി. ഇ.) പരാതി നൽകി. തുടർന്ന് റോഡു നിർമാണം നിർത്തിവെക്കാൻ സി.ഇ. (സ്റ്റോപ് മെമ്മോ ) ഉത്തരവ് നൽകി. ഇതോടെയാണ് സമര സമിതി ശനിയാഴ്ച നിരാഹാര സത്യഗ്രഹം തുടങ്ങിയത്. രാത്രി വൈകിയും പ്രതിഷേധം തുടരുകയാണ്. ബുധനാഴ്ച പീരുമേട് സി.ഐയുടെ നേതൃത്വത്തിലും ‘ തിങ്കളാഴ്ച ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലും ചർച്ച നടത്തി പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കാമെന്ന് ഡെപ്യുട്ടി കളക്ടർ അരുൺ എസ് നായരുടെ ഉറപ്പിൽ 9. 20 ന് പ്രതിഷേധം അവസാനിപ്പിച്ചു. തുടർന്ന് ബിജിയെ അനുനയിപ്പിച്ച് ആൽമരത്തിൻ്റെ മുകളിൽ നിന്നും താഴെയിറക്കി.






























