വടശേരിക്കര: മണ്ണാറക്കുളഞ്ഞി-ശബരിമല പാതയിൽ വടശേരിക്കര ടൗണിന് സമീപം റോഡിന് നടുവിലായി രൂപപ്പെട്ടിരിക്കുന്ന പടുകുഴി യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ അപകടക്കെണിയാകുന്നു. ഒരു മാസം മുൻപാണ് വാട്ടർ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് റോഡിന് നടുവിൽ കുഴിയെടുത്തത്. പൈപ്പ് നന്നാക്കിയ ശേഷം കുഴി മൂടി ആ ഭാഗം കോൺക്രീറ്റ് ചെയ്തെങ്കിലും ദിവസങ്ങൾക്കുള്ളിൽ കോൺക്രീറ്റ് താഴ്ന്ന് വലിയ കുഴിയായി മാറുകയായിരുന്നു. ഇതിനോട് ചേർന്ന് റോഡിൽ വീണ്ടും വലിയ ഗർത്തം രൂപപ്പെട്ടിട്ടുമുണ്ട്. വളവിനോട് ചേർന്നാണ് ഈ കുഴി സ്ഥിതി ചെയ്യുന്നത് എന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു.
വളവ് തിരിഞ്ഞുവരുന്ന വാഹനങ്ങൾക്ക് പെട്ടെന്ന് കുഴി കാണാൻ സാധിക്കാത്ത അവസ്ഥയാണ്. കുഴിയിൽ വീഴാതിരിക്കാൻ പെട്ടെന്ന് വാഹനങ്ങൾ വെട്ടിക്കുമ്പോൾ എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങളുമായി കൂട്ടിയിടിക്കാൻ സാധ്യതയേറെയാണ്. രാത്രികാലങ്ങളിലും മഴ സമയത്തും വെള്ളം കെട്ടിക്കിടക്കുന്നതിനാൽ കുഴിയുടെ ആഴം മനസ്സിലാക്കാൻ കഴിയാതെ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിട്ടുണ്ട്. ശബരിമല തീർത്ഥാടന പാതയിലെ പ്രധാന കവലയായ വടശേരിക്കര ടൗണിൽ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. പൈപ്പ് നന്നാക്കിയ ശേഷം റോഡ് പൂർവസ്ഥിതിയിലാക്കുന്നതിൽ വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും കാട്ടുന്ന അനാസ്ഥയ്‌ക്കെതിരെ നാട്ടുകാരും വ്യാപാരികളും വലിയ പ്രതിഷേധത്തിലാണ്.വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുൻപ് തന്നെ റോഡിലെ കുഴി ശാസ്ത്രീയമായി നികത്തി ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



























