ഡൽഹി: ലോക്സഭയിൽ എഫ്സിആർഎ ഭേദഗതി ബിൽ ജെപിസിക്ക് വിട്ടു പ്രമേയം അവതരിപ്പിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് പ്രമേയം അവതരിപ്പിച്ചത്. ഇതിന് പിന്നാലെ എതിർത്ത് കെസി വേണുഗോപാൽ എംപി രംഗത്തെത്തി. എഫ്സിആർഎ ഭേദഗതി ബിൽ പാടില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്നും കാര്യാപദേശക സമിതിയിൽ അക്കാര്യം വ്യക്തമാക്കിയതാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. ഇത് ക്രിസ്ത്യൻ സംഘടനകളെ ലക്ഷ്യമിട്ടു കൊണ്ടുള്ളതാണ്. ആർഎസ്എസ് അടക്കം വിദേശസംഭാവനകൾ സ്വീകരിക്കുന്നുണ്ട്. അവരെ ഒഴിവാക്കിക്കൊണ്ടുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നതെന്നും എംപി വമർശിച്ചു.
പ്രതിപക്ഷത്തിന് മറുപടിയുമായി കേന്ദ്ര മന്ത്രി കിരൺ റിജിജും രംഗത്തെത്തി. ഇത്രയും ദിവസം ജെപിസിക്ക് വിടനാണ് പ്രതിപക്ഷം ആവശ്യപ്പെട്ടതെന്ന് റിജിജു പറഞ്ഞു. ഇതോടെ സഭയിൽ പ്രതിപക്ഷം ബഹളം വെച്ചു. ഒരു വ്യവസ്ഥപോലും ന്യൂനപക്ഷ വിരുദ്ധമല്ലെന്നും അവരുടെ ക്ഷേമം മാത്രമാണ് ലക്ഷ്യമെന്നും കിരൺ റിജിജു പറഞ്ഞു. ഒരു സ്ഥാപനത്തെയും ഉന്നംവയ്ക്കുന്നില്ലെന്നും റിജിജു പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കർ പ്രമേയം പാസാക്കി. ഭേദഗതി ബിൽ സംയുക്ത പാർലമെൻ്ററി സമിതിക്ക് വിട്ടു. പ്രതിഷേധം ശക്തമായതോടെ 3 മണിവരെ ലോക്‌സഭ നിർത്തിവച്ചു.






























