തൃശൂർ: തൃശൂർ കുന്നംകുളത്ത് സിനിമയെ വെല്ലുന്ന തന്ത്രങ്ങളുമായി കഞ്ചാവ് ഒളിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ഒടുവിൽ കുക്കറിന്റെ വിസിൽ തന്നെ ഒറ്റുകൊടുത്തു! കുക്കറിലെ ചോറിനടിയിൽ 400 ഗ്രാം കഞ്ചാവ് ഒളിപ്പിച്ച കുന്നംകുളം അടുപ്പൂട്ടി സ്വദേശി ബിനീഷാണ് പോലീസിന്റെ പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. ബിനീഷിന്റെ വീട്ടിൽ കഞ്ചാവുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് ഗുരുവായൂർ-കുന്നംകുളം ഡാൻസാഫ് സംഘം വീട്ടിൽ പരിശോധനയ്ക്കായി എത്തുകയായിരുന്നു. വീട്ടിൽ കയറിയപ്പോൾ തന്നെ പൊലീസിന് കഞ്ചാവിന്റെ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടു. എന്നാൽ വീടിന്റെ മുക്കിലും മൂലയിലും അരിച്ചുപെറുക്കിയിട്ടും കഞ്ചാവ് മാത്രം കണ്ടെത്താനായില്ല. പരിശോധന വരുന്നുണ്ടെന്നറിഞ്ഞ്, സിനിമകളിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലായിരുന്നു പ്രതിയുടെ ഈ ഒളിച്ചുവെക്കൽ തന്ത്രം എന്ന് പോലീസ് പറയുന്നു.
ഏറെനേരത്തെ പരിശോധനയ്ക്ക് ശേഷം കഞ്ചാവ് കണ്ടെത്താനാകാതെ പോലീസ് മടങ്ങാൻ തുടങ്ങുകയായിരുന്നു. അപ്പോഴാണ് ബിനീഷിന്റെ എല്ലാ തന്ത്രങ്ങളെയും പൊളിച്ചുകൊണ്ട് അടുക്കളയിൽ നിന്ന് ആ ‘വില്ലൻ’ ശബ്ദം കേട്ടത്, അടുപ്പിലിരുന്ന കുക്കറിന്റെ വിസിൽ അടിച്ചു!. അസാധാരണമായി ഒന്നും കണ്ടെത്താത്ത സാഹചര്യത്തിൽ സംശയം തോന്നിയ പൊലീസ് ഉടൻ തന്നെ അടുക്കളയിലെത്തി കുക്കർ തുറന്നു പരിശോധിച്ചു. തിളച്ചുമറിയുന്ന ചോറിനകത്ത് ഭദ്രമായി ഒളിപ്പിച്ച നിലയിലായിരുന്നു 400 ഗ്രാം കഞ്ചാവ്. കൃത്യസമയത്ത് ആ വിസിൽ അടിച്ചില്ലായിരുന്നെങ്കിൽ ഒരുപക്ഷെ പൊലീസിന് വെറും കയ്യോടെ മടങ്ങേണ്ടി വരുമായിരുന്നു.






























