കൊല്ലം : പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ വാട്സാപ്പിലൂടെ പരാതി നല്‍കാം. മാലിന്യങ്ങൾ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വാട്സാപ്പിലൂടെ അറിയിക്കാം. പൊതുജനങ്ങള്‍ക്ക് പരാതി നേരിട്ട് അറിയാക്കാനുള്ള കേന്ദ്രീകൃത വാട്‌സാപ്പ് സംവിധാനമാണ് തദ്ദേശ വകുപ്പ് ഒരുക്കിയിരിക്കുന്നത്. മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിന്മേൽ ഈടാക്കിയ പിഴയുടെ 25% തുക (പരമാവധി 2500 രൂപ) പാരിതോഷികം നൽകും. പരാതി അറിയിക്കാനുള്ള നമ്പർ – 94467 00800.
മലിനീകരണം നടത്തുന്ന ആളിന്റെ പേര്, വാഹന നമ്പർ , ലൊക്കേഷൻ , ഫോട്ടോകള്‍ എന്നിവ സഹിതം നിർദിഷ്ട വാട്സാപ്പ് നമ്പറിൽ പരാതി അറിയിക്കണം. വാട്‌സാപ്പ് നമ്പറിന്റെ പ്രഖ്യാപനം കൊല്ലം കോർപറേഷനിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിനു വേണ്ടി ഇൻഫർമേഷൻ കേരള മിഷന്റെ സാങ്കേതിക പിന്തുണയോടെ ശുചിത്വ മിഷൻ ആണ് പദ്ധതി ആവിഷ്കരിച്ചത്. സംസ്ഥാനത്ത് എവിടെനിന്നും വാട്സാപ്പിൽ ലഭിക്കുന്ന പരാതികൾ അവയുടെ ലൊക്കേഷൻ മനസ്സിലാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് തുടർ നടപടികൾക്കായി കൈമാറുന്നതിനുള്ള സാങ്കേതിക സംവിധാനമാണ് തയ്യാറാക്കിയിരിക്കുന്നത്.