തിരുവനന്തപുരം : രാജ്യത്ത് ശാസ്ത്ര വിരുദ്ധമായ അസംബന്ധങ്ങൾ പ്രചരിപ്പിക്കപ്പെടുന്നുവെന്നും മതത്തിൻ്റെയും സംസ്കാരത്തിൻ്റെയും പേരിൽ നമ്മുടെ ഒരുമയെയും ഐക്യത്തെയും തകർക്കാൻ ശ്രമം നടക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. അന്ധവിശ്വാസങ്ങളും ദുരാചാരങ്ങളും പ്രചരിപ്പിച്ച് ജനങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ്. വിദ്വേഷത്തിൻ്റെ രാഷ്ട്രീയം ഇവിടെ വേരോടാത്തത് ശാസ്ത്ര അടിത്തറ ഉള്ളതുകൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നടക്കുന്ന ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഉദ്‌ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. പണ്ടു മുതൽ പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നു എന്നുവരെ പറഞ്ഞു. ശാസ്ത്ര വിരുദ്ധ കാര്യങ്ങൾ ഉത്തരവാദിത്തപ്പെട്ടവർ തന്നെ പറയുകയാണെന്നും ശാസ്ത്രജ്ഞരല്ല, ആൾദൈവങ്ങൾ ആദരിക്കപ്പെടുന്ന സ്ഥിതിയാണ് ഇന്നുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ശാസ്ത്രമല്ല, മതമാണ് രാജ്യപുരോഗതിയിലേക്ക് നയിക്കുന്നത് എന്നാണ് പ്രചരിപ്പിക്കുന്നത്. ഇത് സ്വാതന്ത്ര്യത്തിലേക്കല്ല, പാരതന്ത്ര്യത്തിലേക്കാണ് നയിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേർത്തു.