കോട്ടയം: പ്രതിസന്ധികളിൽ എക്കാലവും ഓടിയെത്തിയിരുന്ന പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിക്കായി പ്രത്യേക കല്ലറ. വൈദികരുടെ ഖബറിടത്തിന് സമീപമാണ് പുതിയ കല്ലറ ഒരുങ്ങുന്നത്. കരോട്ട് വള്ളകാലിൽ കുടുംബത്തിന് കുടുംബ കല്ലറയുണ്ടെങ്കിലും മുഖ്യമന്ത്രിയെന്ന നിലയിൽ പുതുപ്പള്ളിക്കും പള്ളിക്കും നൽകിയ സേവനത്തിന്റെ ആദര സൂചകമായിട്ടാണ് അദ്ദേഹത്തിന് അന്ത്യവിശ്രമത്തിനായി പ്രത്യേകം കല്ലറ പണിയാൻ ദേവാലയ അധികൃതർ തീരുമാനിച്ചത്. സ്ഥിരമായി അദ്ദേഹത്തിന്റെ ഓർമ നിലനിർത്താൻകൂടി ലക്ഷ്യമിട്ടാണിത്. പള്ളിയുടെ കിഴക്ക് വശത്തായി പ്രത്യേക കല്ലറ നിർമാണജോലികളും ആരംഭിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഉച്ചക്ക് രണ്ടിനാണ് സംസ്കാരച്ചടങ്ങുകൾ. ഓർത്തഡോക്സ് സഭ അധ്യക്ഷൻ മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കബാവായുടെ മുഖ്യകാർമികത്വത്തിലാകും ശുശ്രൂഷ. സംസ്കാരത്തിന് ഔദ്യോഗിക ബഹുമതികൾ ആവശ്യമില്ലെന്ന് അദ്ദേഹം നേരത്തേ ബന്ധുക്കളെ അറിയിച്ചിരുന്നു.തിരക്കുകളെല്ലാം മാറ്റിവെച്ച് ഞായറാഴ്ച പുതുപ്പള്ളി പള്ളിയിലെ കുർബാനയിൽ പങ്കെടുക്കുന്നതായിരുന്നു ഉമ്മൻ ചാണ്ടിയുടെ പതിവ്. സാധാരണക്കാരനായി പ്രാർഥനയിൽ പങ്കെടുക്കുന്ന അദ്ദേഹം പലർക്കും കൗതുകക്കാഴ്ചയുമായിരുന്നു. കോവിഡ് കാലത്തും പിന്നീട് ചികിത്സക്കാലത്തുമായിരുന്നു ഇതിന് മുടക്കം വന്നത്.