കൊല്ലം: വഴിയരിൽ കൊന്നപ്പൂവ് വിൽക്കുകയായിരുന്ന വിദ്യാർത്ഥി മിനി ലോറിയിൽ നിന്ന് തടി തെറിച്ചുവീണ് മരിച്ചു. കൊറ്റമ്പള്ളി തഴക്കുഴി ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വിജിതയുടെ മകൻ മഹേഷി(13) നാണ് ദാരുണാന്ത്യം സംഭവിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ മഹേഷ് കൊല്ലം മേവറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീട്ട് വാടക കൊടുക്കാനുള്ള പണം കണ്ടെത്താനായാണ് മഹേഷും കൂട്ടുകാരും കണിക്കൊന്ന ശേഖരിച്ച് വിൽപ്പന നടത്തിയത്. വീട്ടുജോലിയും മറ്റും ചെയ്തു ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് അമ്മയും മകനും കഴിഞ്ഞിരുന്നത്.
രോഗിയായ അമ്മുമ്മയ്‌ക്ക് ചികിത്സയ്‌ക്ക് കൂടിയുള്ള പണം കണ്ടെത്താനാണ് വിദ്യാർത്ഥി കൊന്നപ്പൂവ് വിൽക്കാൻ റോഡരുകിൽ എത്തിയതെന്ന് സുഹൃത്തുക്കൾ പറയുന്നു. ഇതേ സമയം കൊന്നപ്പൂവ് വാങ്ങാനെത്തിയ സ്‌കൂട്ടർ യാത്രക്കാരായ ദമ്പതികൾക്ക് ഈ ലോറി ഇടിച്ച് പരിക്കേറ്റിരുന്നു. പന്മന സ്വദേശി ശിവപ്രസാദ് (55), ഭാര്യ അനിജ (45) എന്നിവർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം ദേശീയപാതയിൽ വലിയകുളങ്ങര ദേവി ക്ഷേത്രത്തിനു സമീപമായിരുന്നു അപകടം.