കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ആൺ സുഹൃത്തിന്റെ വാടക വീട്ടിൽ ഇരുപത്തിയൊന്നുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ കേസിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. കണ്ണാടിക്കൽ സ്വദേശിയും ജിം ട്രെയിനറുമായ ബഷീറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. തുടർനടപടികൾക്ക് ശേഷം പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം പങ്ക് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടും. കഴിഞ്ഞ തിങ്കളാഴ്ചയാണ് അത്തോളി സ്വദേശി ആയിഷ റഷയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബഷീറുദ്ദീന്റെ മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
സൈബര്‍ സെല്ലിന്റെയും ഫോറന്‍സിക് വിഭാഗത്തിന്റെയും സഹായത്തോടെ വിശദമായ പരിശോധന നടത്തും.മെസ്സേജുകള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചെടുക്കാനുള്ള നടപടികളും പോലീസ് സ്വീകരിക്കും. തന്റെ മരണത്തിന് ഉത്തരവാദി ബഷീറുദ്ദീന്‍ ആണെന്ന റഷയുടെ സന്ദേശം പോലീസിന് ലഭിച്ചിരുന്നു. മംഗലാപുരത്ത് ഫിസിയോതെറാപ്പി വിദ്യാര്‍ഥിയായണ് ആയിഷ റഷ. സംഭവം കൊലപാതകം ആണെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ബഷീറുദ്ദീന്‍ ആയിഷ റഷയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും വെളിപ്പെടുത്തി, പോലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും.






























