ബംഗളൂരു : ഫ്ലാറ്റിനുള്ളിൽ യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശിയായ യുവതിയുടെ മൃതദേഹമാണ് ചന്ദാപുരിയിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. മൃതദേഹം കിടന്ന മുറിയിൽ നിന്നും ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസ് തോന്നിക്കുന്ന യുവതിയുടെ പേരും മറ്റ് വിവരങ്ങളൊന്നും പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മരിക്കുന്നതിന് മുമ്പ് യുവതി ലൈംഗികമായി പീഡിപ്പിപ്പിക്കപ്പെട്ടതായി സംശയമുണ്ടെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഹെഡ് മാസ്റ്റർ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ലാറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. രൂക്ഷ ഗന്ധത്തെ തുടർന്ന് വീട്ടുടമയും സോഫ്‌റ്റ്‌വെയർ എഞ്ചിനീയറുമായ സംഗേത് ഗുപ്‌ത ഫ്ലാറ്റിൽ കയറി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.
തുടർന്ന് ഇയാൾ പോലീസിനെ വിളിക്കുകയായിരുന്നു. മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. നഗ്നമായിട്ടാണ് കിടന്നിരുന്നതെങ്കിലും മൃതദേഹത്തിൽ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നാണ് സൂര്യ നഗർ പൊലീസ് പറഞ്ഞത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.സംഗേത് ഗുപ്‌ത മൃതദേഹം കണ്ടെത്തിയ ഫ്ലാറ്റിന്റെ താഴെയാണ് താമസിക്കുന്നത്. ബാക്കി ഫ്ലാറ്റുകളും വാടകയ്‌ക്ക് നൽകിയിരിക്കുകയാണ്. ഒരു മാസം മുമ്പ് ഫ്ലാറ്റ് വാടകയ്‌ക്കെടുക്കുമ്പോൾ യുവതിക്കൊപ്പം 40 വയസ് പ്രായമുള്ള ഒരാളും ഉണ്ടായിരുന്നു. പിതാവാണെന്നാണ് സ്വയം പരിചയപ്പെടുത്തിയത്. സംഭവത്തിൽ ഇയാൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി.