ചെന്നൈ : അമ്മ കടം വാങ്ങിയ ഒരു ലക്ഷം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് യുവാവ് മുത്തശ്ശിയെ തലയ്ക്കടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ കൊരുക്കുപേട്ടയിലാണ് സംഭവം. കോരുക്കുപേട്ട കരുമാരിയമ്മൻ നഗർ സെക്കൻഡ് സ്ട്രീറ്റിലെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വിശാലാക്ഷി (70)യാണ് മരിച്ചത്. ഇവരുടെ മകൾ അമുദയുടെ മകൻ സതീഷ് (28) ആണ് പ്രതി.
തലയ്ക്കടിയേറ്റ വിശാലാക്ഷി രക്തം വാർന്ന് മരിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസി എത്തിയെങ്കിലും അത് ടിവിയിൽ നിന്നുള്ള ശബ്ദമാണെന്നും മുത്തശ്ശി പുറത്ത് പോയതാണെന്നുമായിരുന്നു സതീഷ് പറഞ്ഞത്. പിന്നീട് ഇയാൾ വീട് അകത്ത് നിന്ന് പൂട്ടിയിട്ട് ടിവി കാണുകയും ചെയ്തു. മുത്തശി മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഇയാള്‍ അമ്മയെ വിളിച്ച് വിവരം പറഞ്ഞത്. മുത്തശ്ശി കാൽ തെന്നി വീഴുകയാണ് ഉണ്ടായതെന്നും പരിക്ക് പറ്റിയിട്ടുണ്ടെന്നും ഇയാള്‍ അവരെ ധരിപ്പിച്ചു. ഇവർ വീട്ടിലെത്തി വിശാലാക്ഷിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോലീസ് എത്തി പരിശോധന നടത്തിയപ്പോഴും ഇയാള്‍ മദ്യലഹരിയിൽ ടിവി കാണുകയായിരുന്നു. സംഭവത്തിൽ ആർകെ നഗർ പോലീസ് കേസെടുത്ത് സതീഷിനെ അറസ്റ്റ് ചെയ്തു. വിശാലാക്ഷിയെ കൊല്ലാൻ ഉപയോഗിച്ച ചുറ്റികയും കണ്ടെത്തി. നാല് വർഷം മുമ്പ് പുതിയ വീട് പണിയാനായി നൽകിയ ഒരു ലക്ഷം തിരികെ നൽകണമെന്ന് ആവശ്യമാണ് കൊലപാതകത്തില്‍ എത്തിച്ചത്.
വീട് വെയ്ക്കാനായി അമുദ മറ്റുള്ളവരിൽ നിന്നും പണം കടം വാങ്ങിയിരുന്നു. പണം തിരിച്ചടക്കാൻ കഴിയാതെ വരുകയും ഒടുവില്‍ പുതിയ വീട് വിറ്റ് കടം വീട്ടാൻ അമുദ നിർബന്ധിതയാകുകയായിരുന്നു. എന്നാൽ പണം നൽകാൻ താമസിച്ചുവെന്നും വിശാലാക്ഷി മകളേയും പേരക്കുട്ടിയേയും പലതവണ ഫോണിൽ വിളിച്ച് നിരന്തരം ആവശ്യപ്പെട്ടിരുന്നെന്നും പോലീസ് വ്യക്തമാക്കി.































