പത്തനംതിട്ട: കാണാതായ കൗമാരക്കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച ഇരുപതുകാരനെ അറസ്റ്റ് ചെയ്തു. വെണ്മണി സ്വദേശി തൊട്ടലിൽ വീട്ടിൽ ശരൺ (20) ആണ് പിടിയിലായത്. പന്തളം സ്വദേശിനിയായ 17 കാരിയെ ഈമാസം 19 ന് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വശീകരിച്ച് ഇയാൾ തട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടു. ഫോൺ നമ്പരിന്റെ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് അന്വേഷണം എറണാകുളത്തേക്ക് വ്യാപിപ്പിച്ചപ്പോൾ ഇയാൾ തിരിച്ച് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തി. പോലീസ് സംഘം ചെങ്ങന്നൂരിലെത്തിയെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ച് ഇയാൾ വെൺമണിയിലെ സ്കൂളിന്റെ സമീപമുള്ള മുളമ്പള്ളി വയൽ പ്രദേശത്തെ കൊടുംകാട്ടിൽ കുട്ടിയുമായി ഒളിക്കുകയായിരുന്നു. ഇവിടെ പുല്ലൊക്കെ വെട്ടി കരിയില കൂട്ടിയിട്ട് പായയും ബെഡ്ഷീറ്റും വിരിച്ചായിരുന്നു കുട്ടിയുമായി താമസം. കുട്ടിയെ കാട്ടിൽ ഒളിപ്പിച്ചശേഷം പോലീസിൻറെ ശ്രദ്ധ തിരിക്കാനായി വെട്ടിയാർ വഴി മാങ്കാംകുഴിയിലേക്ക് മെയിൻ റോഡിൽ സിസിടിവി ഉള്ള വഴിയിലൂടെ സഞ്ചരിച്ച ശേഷം തിരിച്ചെത്തി. പടനിലത്തുള്ള സുഹൃത്ത് എത്തിച്ച ബ്രഡ് അടക്കമുള്ള ഭക്ഷണസാധനങ്ങൾ കഴിച്ചായിരുന്നു വിശപ്പകറ്റിയത്. ഇടയ്ക്ക് പണത്തിനായി സുഹൃത്തിന്റെ വീട്ടിലേക്ക് ഒളിച്ചെത്തിയെങ്കിലും പോലീസിന്റെ സാനിധ്യം മനസിലാക്കി അച്ചൻകോവിലാറ്റിന്റെ തീരത്ത് കാട് വളർന്നുനിൽക്കുന്ന സ്ഥലത്ത് ഒളിച്ചിരുന്നു.
പോലീസ് കാട്ടിനുള്ളിൽ തെരയുന്നതിനിടെ തിട്ട ഇടിഞ്ഞ് അച്ഛൻകോവിലാറ്റിൽ വീഴുകയും അവിടെ നിന്ന് നീന്തിക്കയറി കാട്ടിലെ ആഞ്ഞിലി മരത്തിന് മുകളിൽ കയറി പതുങ്ങിയിരുന്നു. പോലീസിന്റ ശ്രദ്ധ തിരിച്ച ശേഷം വീണ്ടും ഇയാൾ കാട്ടിലേക്ക് രക്ഷപ്പെട്ടു. ഇയാളുടെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറിലധികം പേരെ ചോദ്യം ചെയ്തിരുന്നു. എറണാകുളത്ത് വച്ച് ഇയാൾ ഫോൺ ഉപേക്ഷിച്ചു. രണ്ടുവട്ടം പോലീസിന്റെ വലയിൽ നിന്നും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം നൂറിലധികം സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചു. അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാര്‍, പന്തളം എസ് എച്ച് ഒ ടിഡി പ്രജീഷിഷ് എന്നിവരുടെ നേതൃത്വത്തില്‍ എസ്ഐ വിനോദ്കുമാർ, എ എസ്ഐമാരായ ഷൈൻ, സിറോഷ്, പോലീസുദ്യോഗസ്ഥരായ അനീഷ്, അനുപ, അമീഷ്, അൻവർഷ, അർച്ചിത്, വിപീഷ്, അഖിൽ, അമൽ ഹനീഫ് എന്നിവരടങ്ങിയ 12 അംഗ അന്വേഷണസംഘം രൂപീകരിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥർ പലവഴിക്ക് പിരിഞ്ഞാണ് അന്വേഷിച്ചത്. കാട്ടിൽ മനുഷ്യ സാന്നിധ്യം മനസ്സിലാക്കിയ പോലീസ് സംഘം, പ്രദേശവാസികളുടെ സഹകരണത്തോടെ കാട്ടിൽ കയറി നടത്തിയ തെരച്ചിലിലാണ് ശരണിനെയും കുട്ടിയേയും കണ്ടുപിടിച്ചത്. വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൊട്ടാരക്കര സബ്ജയിലിലേക്ക് റിമാൻഡ് ചെയ്തു.