കോഴിക്കോട് : ആറ് മാസം മുൻപുണ്ടായ വാഹനാപകടത്തിൽ കൈവിരൽ നഷ്ടപ്പെട്ട് ജീവിതം പ്രതിസന്ധിയിലായ യുവാവിന് തുണയായി കോഴിക്കോട്ടെ മെഡിക്കൽ അത്ഭുതം. അപകടത്തിൽ പൂർണ്ണമായും വേർപെട്ടുപോയ ഇടതുകൈ വിരലിന് പകരമായി യുവാവിന്റെ കാലിലെ വിരൽ വിജയകരമായി വെച്ചുപിടിപ്പിച്ചു. കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിലാണ് ഈ അപൂർവ്വവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ നടന്നത്. ആറ് മാസം മുൻപാണ് 37 കാരനായ യുവാവ് കടുത്ത വാഹനാപകടത്തിൽപ്പെടുന്നത്. അപകടത്തിൽ ഇയാളുടെ ഇടതുകൈ വിരൽ പൂർണ്ണമായും വേർപെട്ട നിലയിലായിരുന്നു. കൈവിരൽ നഷ്ടമായതോടെ കൈകളുടെ സ്വാഭാവിക പ്രവർത്തനം താളംതെറ്റുകയും നിത്യജീവിതത്തിലെ കാര്യങ്ങൾ പോലും ചെയ്യാൻ കഴിയാതെ യുവാവ് കടുത്ത മാനസിക-സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നഷ്ടപ്പെട്ട കൈവിരലിന് പകരം കാലിലെ വിരൽ വെച്ചുപിടിപ്പിക്കുന്ന ‘സെക്കന്റ് ടോ-ടു-തമ്പ് ട്രാൻസ്ഫർ’ (Second Toe-to-Thumb Transfer) സർജറി ചെയ്യാൻ ഡോക്ടർമാർ തീരുമാനിക്കുന്നത്.
അതിസങ്കീർണ്ണമായ ഘട്ടങ്ങളിലൂടെയുള്ള പുനർനിർമ്മാണ ചികിത്സയാണ് (Reconstructive Surgery) യുവാവിന് ഡോക്ടർമാർ നൽകിയത്. ആദ്യം ‘ട്യൂബ്ഡ് ഗ്രോയിൻ ഫ്ലാപ്പ്’ (Tubbed Groin Flap) സാങ്കേതികവിദ്യ ഉപയോഗിച്ച് കയ്യിലെ മൃദുകോശങ്ങളെ വിരൽ സ്വീകരിക്കാൻ പാകപ്പെടുത്തുന്ന പ്രക്രിയ വിജയകരമായി പൂർത്തിയാക്കി. തുടർന്ന് കഴിഞ്ഞ മാസം (മേയ്) 18-ന് ‘മൈക്രോവാസ്കുലാർ സെക്കൻഡ് ടോ ട്രാൻസ്ഫർ’ വഴി കാലിലെ രണ്ടാമത്തെ വിരൽ കയ്യിലേക്ക് മാറ്റിസ്ഥാപിച്ചു. ഏറെ മണിക്കൂറുകൾ നീണ്ട ഈ ശസ്ത്രക്രിയയിലൂടെ കാലിലെ വിരൽ കയ്യിലെ വിരലിന്റെ സ്ഥാനത്ത് ഉറപ്പിക്കുകയും സൂക്ഷ്മമായ രക്തക്കുഴലുകൾ പരസ്പരം പുനസംയോജിപ്പിച്ച് (Microvascular anastomosis) രക്തയോട്ടം പൂർണ്ണസ്ഥിതിയിലാക്കുകയുമായിരുന്നു.
ശസ്ത്രക്രിയയ്ക്ക് ശേഷം യുവാവിന്റെ ശരീരം പുതിയ വിരലിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്. രോഗിക്ക് നിലവിൽ റീഹാബിലിറ്റേഷൻ ചികിത്സയും പ്രത്യേക ഫിസിയോതെറാപ്പിയും ആരംഭിച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. കൈയ്യുടെ പ്രവർത്തനക്ഷമതയും ചലനശേഷിയും പരമാവധി വീണ്ടെടുക്കുന്നതിനായുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, യുവാവിന് ഉടൻ തന്നെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ സാധിക്കുമെന്നും ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോക്ടർമാർ അറിയിച്ചു.





























