ഇടുക്കി : പാട്ടക്കരാര്‍ അവസാനിച്ച ഇടുക്കി ആനച്ചാലിലെ യൂക്കാലി പ്ലാന്‍റേഷന്‍ റിസര്‍വ്വ് വനമായി പ്രഖ്യാപിക്കാനുള്ള വനംവകുപ്പ് വിജ്ഞാപനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിജ്‍ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സമരം തുടങ്ങി. ഭൂമി റവന്യു വകുപ്പിന്‍റേതാണെന്നും ഭൂരഹിതര്‍ക്ക് വിതരണം ചെയ്യണമെന്നും ആവശ്യപെട്ട് സര്‍ക്കാരിനെ സമീപിക്കാനൊരുങ്ങുകയാണ് ഇടതുമുന്നണി.
കഴിഞ്ഞ മെയ് പത്തിനാണ് വനംവന്യജിവി വകുപ്പ് 87 ഹെക്ടറിലധികം വരുന്ന പ്ലാന്‍റേഷന്‍ ഭൂമി റിസര്‍വ് വനമായി പ്രഖ്യാപിച്ചത് ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്‍റിന്‍റെ കൈവശമുണ്ടായിരുന്ന ഈ യൂക്കാലി തോട്ടം പാട്ടകരാര്‍ അവസാനിച്ചതോടെയാണ് സര്‍ക്കാറിന് ലഭിച്ചത്. ഇപ്പോള്‍ വനമായി പ്രഖ്യാപിച്ച യൂക്കാലി തോട്ടത്തിലെ സര്‍വെ നമ്പറുകളില്‍ പലതും ജനവാസമേഖലയാണ്. ഭൂരഹിതരായവര്‍ക്ക് ഭൂമി നല്‍കി സര്‍ക്കാർ പുനരധിവസിപ്പിച്ചവരാണ് അധികവും. അതുകൊണ്ടുതന്നെ ഈപ്രദേശങ്ങളോന്നും വനമായി പ്രഖ്യാപിക്കാനാവില്ലെന്നാണ് ഇടതുവലതുമുന്നണികളുടെ നിലപാട്. വിജ്ഞാപനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ആനച്ചാലില്‍ സമരം തുടങ്ങി.
ഭൂമിയില്‍ വനംവകുപ്പിൽ അവകാശമില്ലെന്നാണ് ഇടത്മുന്നണി പറയുന്നത്. പാട്ടകരാര്‍ അവസാനിച്ച് ഭൂമിയുടെഅവകാശി റവന്യുവകുപ്പാണെന്നും അതുകോണ്ട് ഈ ഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. സര്‍ക്കാറിനെതിരെ സമരവുമായി ബിജെപിയും രംഗത്തുവന്നിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പങ്കാളിത്തത്തോടെ സംയുക്ത സമരസമിതി രൂപികരിച്ച് സമരം ശക്തമാക്കാനും പ്രദേശവാസികള്‍ ആലോചിക്കുന്നുണ്ട്. വനമാക്കാനുള്ള നടപടികളുമായി വനപാലകരെത്തിയാല്‍ തടയാനാണ് ഇവരുടെയെല്ലാം തീരുമാനം.