തിരുവനന്തപുരം: പ്രതികള്‍ തമ്മിലുള്ള ലൈംഗികബന്ധം കാണാന്‍ ഇടയായതാണ് സിസ്റ്റര്‍ അഭയ കൊലപ്പെടുത്താന്‍ കാരണമെന്ന് പ്രോസിക്യൂഷന്‍. പഠിക്കുന്നതിന് വേണ്ടി പുലര്‍ച്ചെ ഉണര്‍ന്ന അഭയ 1992 മാര്‍ച്ച് 27 ന് വെളുപ്പിന് 4.15 ന് പയസ് ടെന്റ് കോണ്‍വെന്റിലെ അടുക്കളയിലുള്ള ഫ്രിഡ്ജില്‍ നിന്നും വെള്ളം എടുത്ത് കുടിക്കുമ്പോള്‍ അടുക്കളയോട് ചേര്‍ന്ന മുറിയിലെ താമസക്കാരിയായ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ഒന്നാം പ്രതിയായ ഫാ.തോമസ് കോട്ടൂരും തമ്മിലുള്ള ലൈംഗികബന്ധം കാണാന്‍ ഇടയായതാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെടാന്‍ കാരണം.
ഇതിന് ശക്തമായ തെളിവുകളും പ്രോസിക്യൂഷന്‍ സാക്ഷിമൊഴികളും കോടതിക്ക് മുന്‍പില്‍ ഉണ്ടെന്ന് സിബിഐ പ്രോസിക്യൂട്ടര്‍ തിരുവനന്തപുരം സിബിഐ കോടതി ജഡ്ജി കെ.സനല്‍ കുമാര്‍ മുന്‍പാകെ വാദിച്ചു.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം പുലര്‍ച്ചെ അഞ്ചു മണിക്ക് ശേഷം ഫാ.തോമസ് കോട്ടൂരിനെയും ഫാ.ജോസ് പൂതൃക്കയിലിനെയുംകോണ്‍വെന്റിന്റെ സ്റ്റെയര്‍കേസ് വഴിടെറസിലേയ്ക്ക് കയറി പോകുന്നത് കണ്ടു എന്നും പ്രോസിക്യൂഷന്‍ മൂന്നാം സാക്ഷി അടയ്ക്കരാജു സിബിഐ കോടതിയില്‍ മൊഴി നല്‍കിയ കാര്യം പ്രോസിക്യൂഷന്‍ ചൂണ്ടികാട്ടി.
പ്രോസിക്യൂഷന്‍ ആറാം സാക്ഷി കളര്‍കോട് വേണുഗോപാലിനോട് ഫാ.തോമസ് കോട്ടൂര്‍ നേരിട്ട് കുറ്റ സമ്മതം നടത്തിയത് വേണുഗോപാല്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്ന കാര്യവും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി വാദിച്ചു. പ്രാസിക്യൂഷന്‍ വാദം നാളെയും (നവംബര്‍ 19) തുടരും.
ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 234 പ്രകാരമാണ് സെഷന്‍സ് കേസില്‍ കോടതി പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കേള്‍ക്കുന്നത്. പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് ഹാജരാക്കിയതും കോടതി അക്കമിട്ട് തെളിവില്‍ സ്വീകരിച്ച രേഖകളുടെയും പ്രോസിക്യൂഷന്‍ ഭാഗത്തേക്ക് വിസ്തരിച്ച 49 സാക്ഷികളുടെ മൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന്‍ വാദം ഉന്നയിക്കുന്നത്. ആ വാദം പൂര്‍ത്തിയാകുന്നതിനെ തുടര്‍ന്നാണ് പ്രതിഭാഗം വാദം കോടതി കേള്‍ക്കുന്നത്.
ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 233 പ്രകാരം പ്രതിഭാഗം തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് 234 പ്രകാരമുള്ള അന്തിമവാദം കേള്‍ക്കുന്നത്. എന്നാലിവിടെ പ്രതിഭാഗം സാക്ഷികളോ രേഖകളോ ഹാജരാക്കിയിട്ടില്ല. ഒരു സാക്ഷിയെ വിസ്തരിക്കാന്‍ ഹര്‍ജി ഫയല്‍ ചെയ്ത് കോടതി സമന്‍സ് ഉത്തരവ് പുറപ്പെടുവിച്ച ശേഷം പ്രതികള്‍ തന്നെ പിന്മാറി സാക്ഷിയെ വിസ്തരിക്കാതെ ഒഴിവാക്കുകയായിരുന്നു.