ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും രൂക്ഷ വിമർശനവുമായി സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ രംഗത്തെത്തി. ഗ്രാമങ്ങളിലെ സ്കൂളുകളിൽ സ്കൂൾ ടീക്ക് കരോ ക്യാമ്പയിന് മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമത്തിൽ അഭിജീത് ദിപ്കെ തുടക്കമിട്ടു. സ്വാതന്ത്ര്യ ദിനത്തിൽ പുലര്‍ച്ചെ 6 മണിയോടെയാണ് 26 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള കോക്രോച്ച് ജനതാ പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത്. ഇൻസ്റ്റാഗ്രാം ഹാൻഡിൽ സസ്പെൻഡ് ചെയ്യപ്പെട്ട വിവരം സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
അക്കൗണ്ട് നീക്കം ചെയ്ത നടപടിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ദിപ്കെ പ്രതികരിച്ചത്. എന്നാൽ വിവരം പുറത്ത് വന്നതിന് പിന്നാലെ മെറ്റാ മണിക്കൂറുകൾക്കകം അക്കൗണ്ട് പുനഃസ്ഥാപിച്ചു. സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും സിജെപി പ്രതികരിച്ചു. പ്രധാനമന്ത്രി ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിന് മണിക്കൂറുകൾ മുമ്പാണ് സിജെപിയുടെ അക്കൗണ്ടിന് പൂട്ട് വീണത്. യുവാക്കൾക്ക് വേണ്ടി പ്രധാനമന്ത്രി പ്രഖ്യാപനങ്ങൾ നടത്തുന്നതിന് തൊട്ടുമുമ്പാണ് ഇത്തരമൊരു നടപടി സിജെപിയുടെ അക്കൗണ്ടിന് നേരെ ഉണ്ടായത്.
അതേസമയം ഗ്രാമീണ മേഖലയിലെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ‘സ്കൂൾ തിക് കരോ’ എന്ന ദേശീയ ക്യാമ്പയിൻ സ്വാതന്ത്ര്യദിനത്തിൽ സിജെപി ആരംഭിച്ചു. മഹാരാഷ്ട്രയിലെ ഹിംഗോളിയിലുള്ള സന്തുക് പിംപ്രി എന്ന സ്വന്തം ഗ്രാമത്തിൽ നിന്നാണ് അഭിജീത് ദിപ്കെ ക്യാമ്പയിന് തുടക്കമിട്ടത്. സ്വാതന്ത്ര്യം ലഭിച്ച് 80 വർഷം കഴിഞ്ഞിട്ടും ഗ്രാമീണ മേഖലയിലെ വിദ്യാർത്ഥികൾക്ക് കുടിവെള്ളവും ശൗചാലയവും ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കായി യാചിക്കേണ്ടി വരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ ക്യാമ്പയിൻ.






























