റാന്നി : മന്ദിരം പടിക്ക് സമീപം പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് സ്ഥാപിച്ച സ്വകാര്യ ആശുപത്രിയുടെ പരസ്യ ബോര്‍ഡിനെ ചൊല്ലി വ്യാപക പ്രതിഷേധവുമായി നാട്ടുകാർ. ബോര്‍ഡ് സ്ഥാപിച്ചതിന് പിന്നാലെ കാറും ലോറിയും കൂട്ടിയിടിച്ചതോടെ നാട്ടുകാരുടെ ആരോപണത്തിന് ബലവുമായി. കാനപ്പുഴ -പൊട്ടങ്കൽ പടി റോഡ്, പുനലൂർ -മുവാറ്റുപുഴ റോഡിലേക്ക് ചേരുന്ന ഭാഗത്താണ് പരസ്യബോർഡ് സ്ഥാപിച്ചത്. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ബോർഡ് കുപ്പി കഴുത്തു പോലെ ഇടുങ്ങിയ റോഡ് മെയിൻ റോഡിൽ സന്ധിക്കുന്ന ഭാഗത്ത് അപകടം ഉണ്ടാകാൻ സാധ്യതയേറെയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇപ്പോള്‍ തന്നെ റോഡിന്റെ ഇടതു ഭാഗത്ത് നിന്നും വരുന്ന വാഹനം മാത്രമാണ് കാണാൻ സാധിക്കുന്നത്. വലതു ഭാഗം കാണാന്‍ കഴിയില്ല.ബോർഡ് സ്ഥാപിച്ചതോടെ ഇടതു ഭാഗം കൂടി മറഞ്ഞു. റോഡ് കാണാൻ പറ്റുന്നതു പോലെബോർഡ് ഉയർത്തി സ്ഥാപിക്കാൻ മാത്രമാണ് നാട്ടുകാർ പറയുന്നത്. എന്നാല്‍ പരസ്യ കമ്പിനി ഈ ആവശ്യം തള്ളികളഞ്ഞാണ് ബോര്‍ഡ് സ്ഥാപിച്ചത്. റോഡ് വശങ്ങളിൽ ഡ്രൈവർ ശ്രദ്ധ മാറാൻ സാധ്യത ഉണ്ടെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അപകടം ഉണ്ടായത്. എതിര്‍ ദിശയിലേക്ക് കാര്‍ പൂര്‍ണ്ണമായും കടന്നു വന്നതാണ് അപകടം ഉണ്ടാകാന്‍ കാരണം. ഡ്രൈവറുടെ ശ്രദ്ധ മാറാൻ സാധ്യത ഉള്ള രീതിമിര്‍ ബോർഡുകൾ വെക്കാന്‍ പാടില്ലെന്ന് കേരള ഹൈക്കോടതി ഉത്തരവ് വഴി തടഞ്ഞിട്ടുള്ളതാണ്. അതിന്റെ ലംഘനമാണ് ഇവിടെ കാണുന്നത്. ഇത്തരം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പഞ്ചായത്ത് അനുമതി നൽകുമ്പോൾ ജനങ്ങളുടെ സുരക്ഷയും കൂടി നോക്കിയിട്ടെ നൽകാവു എന്നും നാട്ടുകാര്‍ ശക്തമായി ആവശ്യപ്പെടുന്നു.





























