വടക്കഞ്ചേരി: ബാംഗ്ലൂരില്‍ കാറിടിച്ച് കൊല്ലപ്പെട്ടയാളെ റോഡരുകില്‍ തള്ളിയ യുവാവ് പിടിയില്‍. ബെംഗളൂരുവിൽ കാറിടിച്ചു മരിച്ച യാളുടെ മൃതദേഹം അതേ കാറിൽ 500 കിലോ മീറ്ററോളം ദൂരെ വടക്കഞ്ചേരി പന്നിയങ്കരയ്ക്കു സമീപം കൊണ്ടുവന്ന് ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചയാൾ പിടിയിൽ. ബെംഗളൂരു ആനേക്കൽ ബൈഗഡദേനഹള്ളിയിൽ പി.അങ്കൻ മിത്ര (37) ആണു പോലീസ് പിടിയിലായത്. ഇയാൾ ഓടിച്ച കാറിടിച്ചു മരിച്ച ബെംഗളൂരു ദേവനഹള്ളി മുദ്ദനായ്ക്കന ഹള്ളി വെങ്കിടേശപ്പയുടെ (67) മൃതദേഹമാണു ചൂരക്കോട്ടുകുളമ്പിൽ ഉപേക്ഷിച്ചത്. ബെംഗളൂരുവിൽ രാജ്യാന്തര കമ്പനിയിൽ എൻജിനീയറാണു പ്രതി.
4നു രാവിലെ 7.30ന് ഓഫിസിലേക്കു പോകുകയായിരുന്ന അങ്കൻ മിത്രയുടെ കാർ റോഡ് കുറുകെ കടക്കുകയായിരുന്ന വെങ്കിടേശപ്പയെ ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇടുപ്പെല്ലു തകരുകയും തലയ്ക്കു പരുക്കേൽക്കുകയും കയ്യും കാലും ഒടിയുകയും ചെയ്തു. ഓടിക്കൂടിയ നാട്ടുകാർ പ്രതിയുടെ വാഹനത്തിൽ തന്നെ ആശുപത്രിയിലേക്കയച്ചു. എന്നാൽ പരുക്കേറ്റയാൾ കാറിനുള്ളിൽവെച്ചുതന്നെ മരിച്ചെന്നറിഞ്ഞ പ്രതി ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ മൃതദേഹം ഉപേക്ഷിക്കാൻ തമിഴ്നാട്ടിലൂടെ കേരളത്തിലേക്കു യാത്ര ചെയ്യുകയായിരുന്നു.
8 വർഷം മുൻപു കൊച്ചിയിൽ വന്ന പരിചയം വച്ചാണു ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ ടോൾ പ്ലാസകൾ ഒഴിവാക്കി ഗ്രാമീണ പാതകൾ വഴി പാലക്കാട്ടെത്തിയത്. രാത്രിയിൽ വടക്കഞ്ചേരി പിന്നിട്ടു പന്നിയങ്കര ടോൾ പ്ലാസ എത്തും മുൻപു ദേശീയപാതയിൽ നിന്ന് ഒരു കിലോ മീറ്റർ അകലെ ആളൊഴിഞ്ഞ ഇടവഴിയിലെ വെള്ളച്ചാലിൽ മൃതദേഹം ഉപേക്ഷിച്ചു തിരിച്ചു പോയി.
നീല നിറത്തിലുള്ള കാർ വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെ ഇടവഴിയിലൂടെ വന്നതു സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്നു തൃശൂർ പാലിയേക്കര മുതൽ വാളയാർ വരെയുള്ള സിസിടിവി ക്യാമറകൾ നിരീക്ഷിച്ചാണു കർണാടക റജിസ്ട്രേഷനിലുള്ള കാറിനെക്കുറിച്ചും ഉടമയെക്കുറിച്ചും വിവരം ശേഖരിച്ചത്. തുടർന്നു ബെംഗളൂരു കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ പ്രതിയുടെ ഫ്ലാറ്റിൽ നിന്നു കാർ കണ്ടെത്തി.
മുൻഭാഗത്തെ തകർന്ന ചില്ലും ലൈറ്റും കണ്ടെത്തിയ പോലീസിനു കാറിൽ നിന്നു മരിച്ചയാളുടെ തലമുടി കിട്ടി. വണ്ടിക്കുള്ളിൽ ചോരപ്പാടുകളുമുണ്ടായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. വിരലടയാള ഫൊറൻസിക് വിദഗ്ധരും സംഘത്തോടൊപ്പം ബെംഗളൂരുവിലെത്തിയതു പ്രതിയെ ഇന്നലെ തന്നെ തെളിവു സഹിതം അറസ്റ്റ് ചെയ്യാൻ സഹായിച്ചു. ആലത്തൂരിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.