ലക്നൗ : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിൽ വൻ വാഹനാപകടം. സ്‌കൂൾ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഇന്ന് രാവിലെയോടെയാണ് അപകടം ഉണ്ടായത്. ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിൽ തെറ്റായ ദിശയിൽ വരികയായിരുന്ന ബസ് എസ്‌യുവിയുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കാറിലുണ്ടായിരുന്നവരാണ് അപകടത്തിൽ മരിച്ച ആറുപേരും. എട്ടുപേരിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ ഗുഡ്ഗാവിലേക്ക് പോവുകയായിരുന്നുവെന്നാണ് വിവരം.
അപകടത്തിൽ കാർ പൂർണമായി തകർന്നതായും, കാറിന്റെ ഡോറുകൾ വെട്ടിമുറിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തതെന്നും ഗാസിയാബാദ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദേഹത് ശുഭം പട്ടേൽ വ്യക്തമാക്കി. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ നിലവിൽ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിന് പിന്നാലെ അപകടത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഗാധമായ ദുഃഖം രേഖപ്പെടുത്തി.