കോന്നി : കോന്നി തണ്ണിത്തോട് റോഡിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസമാണ് കോന്നി തണ്ണിത്തോട് റോഡിൽ ഞള്ളൂർ വന ഭാഗത്ത് പിക് അപ് വാനും ബസും കൂട്ടി യിടിച്ചത്. ഇതിന് കുറച്ചു നാളുകൾക്ക് മുൻപാണ് ഓട്ടോ റിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ആളുകൾക്ക് പരിക്കേറ്റത്. തുടർച്ചയായുള്ള വളവുകളിൽ അശ്രദ്ധമായ വാഹനമോടിക്കൽ ആണ് കൂടുതലും അപകടങ്ങൾക്ക് കാരണമാകുന്നത്. മാത്രമല്ല റോഡിൽ പലയിടത്തും സ്ട്രീറ്റ് ലൈറ്റുകൾ പ്രകാശിക്കുന്നുമില്ല. റോഡിൽ പലയിടത്തും സീബ്ര വരകൾ മാഞ്ഞുപോയിട്ടുമുണ്ട്. വാഹനങ്ങൾ അപകടത്തിൽപെട്ടത് മൂലം നശിച്ചുപോയ ട്രാഫിക് സിഗ്നലുകൾ പുനസ്ഥാപിച്ചിട്ടുമില്ല.
അടുത്തടുത്തായി അഞ്ചിലേറെ വളവുകൾ ആണ് പലയിടത്തും. ഈ വളവുകൾ തിരിഞ്ഞു വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പരസ്പരം കാണാൻ കഴിയാതെ വരുന്നതും അപകടങ്ങൾ വർധിപ്പിക്കുന്നു. വലിയ വളവുകൾ ഉള്ള സ്ഥലങ്ങളിൽ മിറർ സ്ഥാപിച്ചാൽ ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാം എന്നിരിക്കെ പൊതുമരാമത്ത് വിഭാഗം ഇതും ചെയ്തിട്ടില്ല. പലയിടത്തും ചില സന്നദ്ധ സംഘടനകൾ ആണ് മിറർ സ്ഥാപിച്ചിരിക്കുന്നത്. രാത്രിയാത്രയാണ് ഏറെ ദുഷ്കരം. വെളിച്ചം കുറവ് മൂലം വന്യ ജീവികൾ റോഡിൽ നിന്നാലും കാണാൻ കഴിയില്ല. വളവുകളിൽ ഡ്രൈവർമാർ ഹോൺ മുഴക്കാതെ കടന്നുവരുന്നതും അപകടങ്ങൾ വർധിപ്പിക്കുന്നു. എലിമുള്ളുംപ്ലാക്കൽ കാട്ടുമുറി മുതൽ ഞള്ളൂർ ഫോറസ്റ്റേഷൻ വരെ എണ്ണിയാൽ ഒടുങ്ങാത്ത അപകടങ്ങൾ ഉണ്ടായിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല.





























