ചെങ്ങന്നൂർ : ചെങ്ങന്നൂർ – മഴുക്കീർ പറയനക്കുഴി മേഖലകളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ ചെറുതും വലുതുമായി മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. കഴിഞ്ഞ ഒരു വർഷത്തെ കണക്കുകൾ പ്രകാരം ഇതിൽ ഇരുപതിൽ പരം ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്. എം.സി റോഡിൽ പ്രാവിൻകൂട് മുതൽ മുണ്ടൻകാവ് വരെയുള്ള ജംഗ്ഷനുകളിൽ ചെറുതും വലുതുമായി ഏകദേശം 100ൽപരം അപകടങ്ങളാണ് നടന്നിട്ടുള്ളത്. കണക്കുകൾ പ്രകാരം ഇതിൽ ഇരുപതിൽപരം ആളുകൾ ഇവിടെ മരണപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് അപകടങ്ങൾ ഉണ്ടായി. ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്നു ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. തുടർന്നാണ് ഈ കഴിഞ്ഞ ദിവസം ഇന്ധനം നിറച്ച് വന്ന ടാങ്കർ ലോറിയുമായി അടൂർ പോകുകയായിരുന്നു കാർ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അന്നുതന്നെ കാറും സ്കൂട്ടറും ഇടിച്ച് മറ്റൊരു അപകടവും നടന്നു. ലോറിയും കാറുമായി കൂട്ടിയിടിച്ച അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക്സാരമായി പരിക്കേറ്റു. ഇവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. റോഡ് പരിഷ്കരിച്ചതിനെ തുടർന്നാണ് അപകടങ്ങൾ തുടർക്കഥയാകുന്നത്. എന്നാൽ വേണ്ടത്ര അപകട സുരക്ഷാ മുൻകരുതലുകൾ ഇവിടെ ഇല്ലെന്ന ആക്ഷേപം ശക്തമാണ്.





























