മുംബൈ: മഹാരാഷ്ട്രയിലെ പാൽഘറിൽ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സോലാപൂർ, ധുലെ ജില്ലകളിൽ നിന്നുള്ള രണ്ട് പേരെയാണ് പോലീസ് പിടികൂടിയത്. ഫെബ്രുവരി ഏഴിനാണ് വൈതർണ നദിയിൽ തല വേർപെട്ട നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആദ്യം കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞില്ലെങ്കിലും മൃതദേഹത്തിന്റെ വലതുകൈയിൽ മംമ്ത എന്ന് എഴുതിയിരുന്നു. കണങ്കാലിൽ വെള്ളി ആഭരണങ്ങളുമണ്ടായിരുന്നു. സംഭവത്തിൽ കൊലപാതകം ഉൾപ്പെടെയുള്ള ഐപിസി വകുപ്പുകൾ പ്രകാരം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആഴ്ചകൾ നീണ്ട അന്വേഷണത്തിനൊടുവിൽ ധൂലെ ജില്ലയിലെ ഒരു ജ്വല്ലറിയിൽ നിന്നാണ് വെള്ളി മോതിരങ്ങൾ വാങ്ങിയതെന്ന് പോലീസ് കണ്ടെത്തി.
തുടരന്വേഷണത്തിൽ ധൂലെ ജില്ലയിലെ ഷിർപൂർ നിവാസിയായ മംമ്ത പവ്ര (32) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി. പിന്നീട് കൊലപാതകവുമായി ബന്ധപ്പെട്ട് സോലാപൂരിൽ നിന്നുള്ള ഗോവിന്ദ് യാദവ് (45), ധൂലെയിലെ ഷിർപൂരിൽ നിന്ന് മഹേഷ് രവീന്ദ്ര ബദ്ഗുജാർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.





























