മലപ്പുറം: മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. നടുവട്ടം സ്വദേശി ബഷീർ (55) ആണ് അറസ്റ്റിലായത്. ഓഗസ്റ്റ് 13ന് രാത്രി 11 മണിയോടെയാണ് സംഭവം. കൊല്ലണമെന്ന ഉദ്ദേശത്തോടെ വീട്ടിലെ ഫ്യൂസ് ഊരിയ ശേഷം ഇരുട്ടില്‍ മറഞ്ഞിരുന്ന പ്രതി ഭാര്യയുടെ ദേഹത്ത് മുളകുപൊടി കലക്കിയ വെള്ളം ഒഴിക്കുകയും തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് തലയില്‍ വെട്ടുകയുമായിരുന്നു. വെട്ട് തടയുന്നതിനിടെ ഭാര്യയുടെ ഇടതുകൈയിലെ നടുവിരലിന്റെ എല്ലിന് പൊട്ടലേറ്റു. തുടര്‍ന്ന് കത്തികൊണ്ട് ആക്രമിച്ചതായും പരാതിയുണ്ട്. ഇതില്‍ ഭാര്യക്കും മകള്‍ക്കും കൈകളില്‍ മുറിവേറ്റു. മകളുടെ വലത് കൈപ്പത്തിക്കുള്ളിലും കുത്തേറ്റ മുറിവുണ്ട്.
പ്രതിക്കെതിരെ ഭാര്യ ഖദിജ കുടുംബകോടതിയില്‍ കേസ് നല്‍കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം. മുമ്പും പ്രതി ഭാര്യയെ ആക്രമിച്ചിരുന്നതായും ഇതുസംബന്ധിച്ച് കുറ്റിപ്പുറം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നതായും പോലീസ് അറിയിച്ചു. അന്ന് പ്രതി മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.






























