പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ബംഗ്ലാദേശിയാണോ എന്ന് ചോദിച്ച് ഇതര സംസ്ഥാന തൊഴിലാളിയെ മർദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികൾ റിമാൻഡിൽ. അട്ടപ്പളം സ്വദേശികളായ അനു, പ്രസാദ്, മുരളി, അനന്ദൻ, ബിപിൻ എന്നിവരാണ് റിമാൻഡിലായത്. ഇവരിൽ നാലുപേർ ബിജെപി- ആർഎസ്എസ് പ്രവർത്തകരാണ്. ഇതിൽ മുരളി, അനു എന്നിവർ 15 വർഷം മുമ്പ് ഡിവൈഎഫ്‌ഐ പ്രവർത്തകൻ വിനോദ്, സിഐടിയു ചുമട്ടുതൊഴിലാളിയായ സ്റ്റീഫൻ എന്നിവരെ വെട്ടിയ കേസിലെ പ്രതികളാണ്. സ്റ്റീഫനെ വെട്ടിയ കേസിന്റെ നടപടികൾ നിലവിൽ ഹൈക്കോടതിയിൽ നടന്നുവരികയാണ്.
ഇന്നലെ പ്രതികളെ കോടതിയിൽ ഹാജരാക്കാൻ എത്തിയപ്പോൾ പാലക്കാട് എസ്ഡിപിഐ പ്രവർത്തകൻ സുബൈർ വധക്കേസിലെ പ്രതി ആർ. ജിനീഷും എത്തിയിരുന്നു. അതേസമയം, കേസിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്ന് ഉണ്ടാകും. പൊലീസിൻ്റെ കസ്റ്റഡിയിൽ ഉള്ള മറ്റുള്ളവരുടെ അറസ്റ്റായിരിക്കും ഇന്നുണ്ടാവുക.





























