ലിമ: പെറുവിൽ പ്രസിഡന്റ് ദിന ബൊലാർത്തെയുടെ വീട് കുത്തിത്തുറന്ന് പൊലീസ് പരിശോധന. അഴിമതി കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. പ്രസിഡന്റിന്റെ കൈവശം ആഡംബര വാച്ചായ റോളക്സിന്റെ വൻ ശേഖരം ഉള്ളതായി മാധ്യമ വാർത്തകൾ വന്നിരുന്നു. റെയ്ഡ് നടക്കുന്പോൾ ബൊലാർത്തെ വീട്ടിലുണ്ടായിരുന്നില്ല. ഡസനിലധികം റോളക്സ് വാച്ചുകൾ സ്വത്തുവിവരത്തിൽ പ്രസിഡന്റ് വിശദമാക്കിയില്ലെന്നായിരുന്നു വ്യാപകമായ ആരോപണം. 2022 ഡിസംബറിൽ അധികാരത്തിലെത്തിയതിന് ശേഷം വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന സമയത്ത് ബൊലാർത്ത അണിഞ്ഞിരുന്ന വാച്ചുകൾ വലിയ രീതിയിൽ ചർച്ചയായതിന് പിന്നാലെയാണ് അന്വേഷണം നടന്നത്. ശനിയാഴ്ച നടന്ന റെയ്ഡിനെ ഭരണഘടനാ വിരുദ്ധവും യോജിക്കാൻ സാധിക്കാത്തതെന്നുമാണ് പെറുവിന്റെ സർക്കാർ നിരീക്ഷിച്ചത്.
ഈ മാസം ആദ്യത്തിലായിരുന്നു ഗവൺമെന്റ് കൺട്രോളർ ബൊലാർത്തയുടെ സ്വത്ത് വിവരം സംബന്ധിച്ച് പരിശോധന നടക്കുമെന്ന് വിശദമാക്കിയിരുന്നു. സർക്കാരിലേക്ക് പ്രവേശിച്ചത് ശുദ്ധമായ കൈകളോടെയാണെന്നും സർക്കാരിൽ നിന്ന് പുറത്ത് പോവുന്നതും ശുദ്ധമായ കരങ്ങളോടെ ആവുമെന്നായിരുന്നു ആരോപണത്തേക്കുറിച്ച് കഴിഞ്ഞ ആഴ്ച ബൊലാർത്ത പ്രതികരിച്ചത്. തന്റെ കൈവശമുള്ള റോളക്സ് വാച്ച് 18ാം വയസിൽ ജോലി ചെയ്യാൻ ആരംഭിച്ച കാലം മുതൽ തന്റെ കൈവശമുള്ളതാണെന്നും അവർ വിശദമാക്കിയിരുന്നു. ഇതിനിടയിലാണ് റെയ്ഡ് നടന്നത്.





























