പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 43 വർഷം കഠിനതടവും 3.25 ലക്ഷം രൂപ പിഴയും. തിരുവല്ല കോട്ടത്തോട് സ്വദേശി കെ. എസ്. സരുണിനെയാണ് (ആദിത്യൻ, 20) ജില്ലാ അതിവേഗ സ്പെഷൽ കോടതി ജഡ്‌ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്.
2023 നവംബർ 30 നാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. തിരുവല്ല മാഞ്ഞാടിയിലെ കംപ്യൂട്ടർ സെന്ററിൽ വെച്ച് പരിചയപ്പെട്ട് പെൺകുട്ടിയുമായി സൗഹൃദത്തിലായ സരുൺ സംഭവ ദിവസം സ്കൂട്ടറിൽ മഞ്ഞാടിയിൽ നിന്നും കയറ്റിക്കൊണ്ടുപോയി ഇയാളുടെ വാടകവീട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്.
അന്നത്തെ എസ്ഐ അനീഷ് ഏബ്രഹാമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പോലീസ് ഇൻസ്പെക്ടർ ബി. കെ. സുനിൽ കൃഷ്ണൻ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പിഴത്തുക കുട്ടിക്ക് നൽകണമെന്നും തുക അടച്ചില്ലെങ്കിൽ 10 മാസം കഠിന തടവ് കൂടി അനുഭവിക്കണമെന്നും വിധിയിൽ പറയു ന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. കോടതി നടപടികളിൽ എഎസ്ഐ ഹസീന പങ്കാളിയായി.