കാക്കനാട് : ഫോട്ടോഷൂട്ടിനെത്തിയ യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടാംപ്രതി ആലപ്പുഴ സ്വദേശി സലീംകുമാറിനെ പോലീസ് ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഇൻഫോപാർക്കിന് സമീപത്തെ ലോഡ്ജിലെത്തിച്ച് തെളിവെടുത്തത്. യുവതിയെ താമസിപ്പിച്ച ലോഡ്ജിലെ 303-ാം നമ്പർ മുറി, അറസ്റ്റിലായ സലീംകുമാർ തമസിച്ച 304-ാം നമ്പർ മുറി എന്നിവിടങ്ങളിൽ നിന്ന് തെളിവുകൾ ലഭിച്ചതായാണ് സൂചന. തുടർന്ന് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിൽ നടന്ന ചോദ്യം ചെയ്യലിൽ പ്രതി സലീംകുമാർ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
കേസിൽ ഇനി ഒന്നാംപ്രതി അജ്മൽ, മൂന്നാംപ്രതി ഷമീർ, നാലാംപ്രതി ലോഡ്ജ് നടത്തിപ്പുകാരിയും തമിഴ്നാട് സ്വദേശിയുമായ ക്രിസ്റ്റീന എന്നിവരാണ് ഒളിവിലുള്ളത്. ഒളിവിൽ കഴിയുന്ന മറ്റു പ്രതികളെ സലീംകുമാറിൽനിന്ന് ലഭിച്ച വിവരമനുസരിച്ച്, വലയിലാക്കിയതായും സൂചനയുണ്ട്. എന്നാൽ പോലീസ് ഇക്കാര്യത്തിൽ വ്യക്തമായി മറുപടി നൽകിയില്ല. സംഭവം നടന്ന ഇടച്ചിറയിലെ ലോഡ്ജിൽ ബുധനാഴ്ച നർകോട്ടിക് സംഘവും പരിശോധന നടത്തി.
കഴിഞ്ഞ 28 ന് മലപ്പുറത്ത് നിന്ന് ഫോട്ടോഷൂട്ടിനായി കൊച്ചിയിലെത്തിയ യുവതിയോട് ഫോട്ടോഗ്രാഫർ ചില അസൗകര്യങ്ങളറിയിക്കുകയും രണ്ടാംപ്രതി സലീംകുമാറിനെ പരിചയപ്പെടുത്തുകയുമായിരുന്നു. സലിംകുമാറാണ് ഇടച്ചിറയിലെ ലോഡ്ജിൽ താമസമൊരുക്കിയത്. പിന്നീട് നടത്തിപ്പുകാരിയുടെ ഒത്താശയോടെ അജ്മൽ, ഷമീർ, സലീംകുമാർ എന്നിവർ ചേർന്ന് ലഹരിമരുന്ന് നൽകി മയക്കിക്കിടത്തി പീഡിപ്പിക്കുകയായിരുന്നു.





























