കൊല്ലം : തനിക്കെതിരെ ആരോപണം ഉന്നയിച്ച കാസ്റ്റിംഗ് ഡയറക്ടർ ടെസ് ജോസഫിനെ ഇതുവരെയും കണ്ടിട്ടില്ലെന്ന് നടനും എംഎൽഎയുമായ എം മുകേഷ്. ഇത് രാഷ്ട്രീയ ഗൂഢാലോചനയാണ്. ആരോപങ്ങൾക്ക് പിന്നിൽ എന്തായാലും ഭരണപക്ഷമല്ലെന്നും തന്നെ ടാർഗറ്റ് ചെയ്യുകയാണെന്നും മുകേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. ആറ് കൊല്ലം മുൻപ് ഉന്നയിച്ച ആരോപണമാണിത്. സിപിഎമ്മിൻ്റെ എംഎൽഎ ആണെങ്കിൽ അങ്ങ് കയറി ഇറങ്ങാം. സിപിഎം എംഎൽഎ അല്ലെങ്കിൽ തിരിഞ്ഞു നോക്കില്ല. അന്ന് അവർ പലതവണ ഫോൺവിളിച്ചുവെന്നും താൻ എടുത്തില്ലെന്നും മുകേഷ് പറഞ്ഞു.
ബോളിവുഡിൽ സജീവമായ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചത്. കോടീശ്വരന്‍ എന്ന ടെലിവിഷന്‍ പരിപാടിയുടെ സമയത്തെ അനുഭവമാണ് ടെസ് ജോസഫ് അന്ന് പുറത്തുവിട്ടത്. അന്ന് തനിക്ക് 20 വയസാണ് പ്രായം ഉണ്ടായിരുന്നതെന്നും പരിപാടിയുടെ സമയത്ത് നടന്‍ മുകേഷ് തന്നെ ഹോട്ടല്‍ റൂമിലെ ഫോണില്‍ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും എന്നാല്‍ ഇതിന് വഴങ്ങാതെ വന്നതോടെ തന്റെ റൂം മുകേഷിന്റെ റൂമിനടുത്തേക്ക് മാറ്റിയെന്നും സമൂഹമാധ്യമമായ എക്‌സില്‍ ടെസ് ജോസഫ് കുറിച്ചിരുന്നു.