കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ തുടരന്വേഷണത്തിനു ഒന്നര മാസത്തെ സമയം കൂടി നീട്ടി നല്‍കി ഹൈക്കോടതി ഉത്തരവ്. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍സമയം ആവശ്യപ്പെട്ടു പ്രോസിക്യുഷന്‍ സമര്‍പ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് കൂടുതല്‍ സമയം അനുവദിച്ചുകൊണ്ട് ഉത്തരവിട്ടത്. നേരത്തെ തുടരന്വേഷണം മെയ് 30 നു പൂര്‍ത്തിയാക്കണമെന്നു കോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വീണ്ടും കോടതിയെ സമീപിച്ചത്.
ഇപ്പോള്‍ വിചാരണക്കോടതിയിലുള്ള നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റമുണ്ടായിട്ടുണ്ടെന്നും അതിനാല്‍ തന്നെ ഫൊറന്‍സിക് പരിശോധന ആവശ്യമാണെന്നും നിലവില്‍ ലഭിച്ച ഡിജിറ്റല്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയായിട്ടില്ലെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചത്. എന്നാല്‍ വിചാരണ അട്ടിമറിക്കുന്നതിനു വേണ്ടിയാണ് പ്രോസിക്യുഷന്‍ ശ്രമിക്കുന്നതെന്ന് കേസിലെ പ്രതിയായ ദിലീപും ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടയില്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്നു ജഡ്ജി പിന്‍മാറണമെന്നു അതിജീവിത ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരസിച്ചിരുന്നു.