കൊച്ചി: നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാർഡ് അനധികൃതമായി തുറന്നതുവഴി നിർണായകമായ തെളിവു നശിപ്പിക്കാനുള്ള കൃത്യമായ ശ്രമമാണു നടന്നതെന്ന് അതിജീവിത ഹൈക്കോടതിയിൽ പറഞ്ഞു. സാമൂഹമാധ്യമ അക്കൗണ്ടുകളുള്ള മൊബൈൽ ഫോണിൽ മെമ്മറി കാർഡ് ഇട്ടിട്ടുണ്ടെന്നും ശാസ്ത്രീയമായ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു പരാതിക്കാരിയായ അതിജീവിത നൽകിയ ഹർജിയാണു ജസ്റ്റിസ് കെ. ബാബു പരിഗണിച്ചത്. കേസിൽ പ്രതിയായ ദിലീപിന്റെ അഭിഭാഷകൻ നിലപാട് അറിയിക്കാൻ സമയം ചോദിച്ചതിനെ തുടർന്നു ഹർജി ഏഴിലേക്കു മാറ്റി. പെൻഡ്രൈവിലെ ദൃശ്യങ്ങൾ പരിശോധിക്കാനാണു കോടതി അനുമതി നൽകിയതെന്ന് അതിജീവിതയ്ക്കായി ഹാജരായ സുപ്രീം കോടതി അഭിഭാഷകൻ ഗൗരവ് അഗർവാൾ ചൂണ്ടിക്കാട്ടി.
ഒന്നാം പ്രതിയായ പൾസർ സുനിയുടെ അഭിഭാഷകനെ മാറ്റിയതിനെത്തുടർന്നു ദൃശ്യങ്ങൾ പരിശോധിക്കാൻ അനുമതി തേടിയിരുന്നു. തുടർന്ന് 2021 ജൂലൈ 19നു പെൻഡ്രൈവിലെ ദൃശ്യങ്ങൾ പരിശോധിക്കാൻ കോടതി അനുമതി നൽകി. ഒറിജിനൽ മെമ്മറി കാർഡിന്റെ ഫൊറൻസിക് പതിപ്പാണു പെൻഡ്രൈവിലുള്ളത്. എന്നാൽ വാട്സാപ്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങൾ ഇൻസ്റ്റാൾ ചെയ്ത വിവോ ഫോണിൽ ഒറിജിനൽ മെമ്മറികാർഡ് അന്ന് ഇട്ടിടുണ്ടെന്നാണു ഫൊറൻസിക് പരിശോധനാ ഫലം വ്യക്തമാക്കുന്നതെന്ന് അതിജീവിത ചൂണ്ടിക്കാട്ടി. ഗുരുതരമായ ഗൂഢാലോചനയാണ് ഇക്കാര്യത്തിൽ നടന്നിരിക്കുന്നത്. മെമ്മറി കാർഡ് മൊബൈൽ ഫോണിൽ ഇടുമ്പോൾ പകർത്താനും എളുപ്പമാണ്. മെമ്മറി കാർഡിലെ ദൃശ്യങ്ങളാണു കേസിലെ മുഖ്യ തെളിവ്. ദൃശ്യങ്ങൾ മാറ്റുകയോ നശിപ്പിക്കുകയോ അവയിൽ കൃത്രിമം കാട്ടുകയോ ചെയ്താൽ പ്രോസിക്യൂഷൻ കേസിനെ സാരമായി ബാധിക്കും. നിർണായകമായ തെളിവു നശിപ്പിക്കാനുള്ള ശ്രമം നടത്തിയവർ വിജയിച്ചോ എന്നത് അന്വേഷണത്തിലാണു തെളിയേണ്ടത്.
ഒന്നാം പ്രതിയുടെ അഭിഭാഷകനെ മാറ്റിയതും സംശയകരമാണ്. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9നും ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ഡിസംബർ 13നും രാത്രി മെമ്മറി കാർഡിലെ ദൃശ്യങ്ങൾ ഇതിനു മുൻപു പരിശോധിച്ചിട്ടുണ്ട്. ഉപയോഗിച്ച കംപ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവയേതെന്നു കണ്ടുപിടിക്കണം. മെമ്മറി കാർഡിൽ വന്ന മാറ്റങ്ങൾ, വിഡിയോകൾ പുറത്തുകൊണ്ടുപോയിട്ടുണ്ടോ, അതുപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടത്തണം.കാർഡിലെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വന്നാലുള്ള പ്രത്യാഘാതം ഏറെ വലുതായിരിക്കുമെന്നും വ്യക്തമാക്കി. അതിജീവിതയുടെ ആവശ്യത്തെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി എതിർത്തില്ല. അന്തിമ ഘട്ടത്തിലാണെന്നും വിചാരണ വൈകിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





























