കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മാപ്പുസാക്ഷി വിപിൻലാലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ഈ മാസം 29ന് വിചാരണാ കോടതിയിൽ ഹാജരായി ജാമ്യം നേടാം. നേരത്തെ മാപ്പുസാക്ഷിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിപിൻലാലിനെ വിയ്യൂർ ജയിലധികൃതർ പുറത്തുവിട്ടിരുന്നു. ഇതിനെതിരെ ദിലീപ് വിചാരണാ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് വിപിൻലാലിനെതിരെ വിചാരണാ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വിപിൻലാൽ ഹൈക്കോടതിയെ സമീപിച്ചത്.
ഇക്കഴിഞ്ഞ 21 നാണ് വിചാരണക്കോടതി വിപിൻലാലിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വിയ്യൂർ ജയിലിൽ കഴിയവേ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായതിനെ തുടർന്ന് ഇയാളെ ഹാജരാക്കുവാൻ അന്വേഷണ സംഘത്തോട് നേരത്തെ കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് വിപിൻ ലാലിനെ കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ അറിയിക്കുകയും വിചാരണക്കോടതി വാറന്റ് പുറപ്പെടുവിക്കുകയുമായിരുന്നു.