പത്തനംതിട്ട : യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ വീതം പിഴയും. പള്ളിക്കല്‍ പഴകുളം പടിഞ്ഞാറ് തടത്തിവിള കിഴക്കേതില്‍ വീട്ടില്‍ സജീവ് (42), പഴകുളം പടിഞ്ഞാറ് സംസം വില്ലയില്‍ നജീബ് (49) എന്നിവരെയാണ് പത്തനംതിട്ട അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി ജി.പി.ജയകൃഷ്ണന് ശിക്ഷിച്ചത്. പള്ളിക്കല്‍ പഴകുളം ഐഫ മന്‍സിലില്‍ ഷറഫുദ്ദീന്(42) കൊല്ലപ്പെട്ട കേസിലാണ് വിധി. പിഴത്തുക കൊല്ലപ്പെട്ടയാളുടെ ഭാര്യക്കും രണ്ടു മക്കൾക്കുമായി നൽകാനാണ് ഉത്തരവ്.
പിഴ അടയ്ക്കാതിരുന്നാല്‍ വസ്തുക്കളില്‍ നിന്ന് പിടിച്ചെടുത്ത് ഈടാക്കുന്നതിന് നടപടി സ്വീകരിക്കുന്നതിനും കോടതി വിധിയില്‍ പറയുന്നു. അടൂര്‍ പോലീസ് 2019 മേയ് 26 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. രാത്രി 10 ന് പഴകുളം മുസ്ലിം പള്ളിക്ക് സമീപമാണ് യുവാവിനു നേരേ ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട ഷറഫുദ്ദീന്റെ ബന്ധുവിനെ രണ്ടാം പ്രതി മര്‍ദ്ദിച്ചതിനെപ്പറ്റി ചോദ്യം ചെയ്തതാണ് ആക്രമണകാരണം. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്കിന്റെ കാഠിന്യത്താല്‍ യുവാവ് മരിച്ചു.