അടൂര്‍ : വീട്ടുകാർ പുറത്തു പോയ സമയത്ത് വീടിൻ്റെ കതക് കുത്തിത്തുറന്ന് സ്വര്‍ണാഭരണവും പണവും മോഷ്ടിച്ച കേസിൽ കേസില്‍ ഒരാള്‍ അറസ്‌റ്റിലായി. ഏഴംകുളം കാവടി വടക്കേക്കര നെല്ലിവിള പുത്തന്‍ വീട്ടില്‍ നിന്നും ഇടുക്കി കട്ടപ്പന തൊപ്പി പാളയില്‍ താമസിക്കുന്ന മണി എന്നു വിളിക്കുന്ന മണിക്കുട്ടനെയാണ് അടൂർ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തൊടുവക്കാട് ആലപ്പാട്ടേത്ത് ജിഷാ ഭവനില്‍ മറിയാമ്മ ജോര്‍ജിന്റെ വീട്ടില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും നാലുപവന്റെ സ്വര്‍ണ മാലയും വളയുമാണ് മോഷണം പോയത്. മറിയാമ്മ ജോര്‍ജ് പുറത്ത് പോയി മടങ്ങി വന്നപ്പോള്‍ വീടിന്റെ മുന്‍വശത്തെ വാതില്‍ തുറന്നു കിടക്കുന്നതാണ് കണ്ടത്. തുടര്‍ന്നുള്ള പരിശോധനയിലാണ് പണവും സ്വര്‍ണവും നഷ്‌ടപ്പെട്ടതറിഞ്ഞത്.
18 ന് ഉച്ചയോടെയായിരുന്നു മോഷണം നടന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇയാൾ സംഭവം നടക്കുന്ന സമയത്ത് സംശയാസ്പദമായ രീതിയിൽ പരിസര പ്രദേശത്ത് ഉണ്ടായിരുന്നതായി വിവരം പോലീസിന് ലഭിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.
മോഷണ മുതലുമായി ടൗണിലെത്തിയ മണിക്കുട്ടന്‍ മോഷ്ടിച്ച പണം ഉപയോഗിച്ച് മൊബൈല്‍ ഫോണും വാച്ചും വാങ്ങിയിരുന്നു. ഇതും സ്വര്‍ണാഭരണങ്ങളും സാധനം വാങ്ങിയതിന് ശേഷം ബാക്കിയുള്ള 6500 രൂപയും ഇയാളില്‍ നിന്ന് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്‍സ്‌പെക്‌ടര്‍ യു. ബിജു, എസ്.ഐമാരായ ശ്രീജിത്ത്, മുരുകേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.