അടൂർ : നഗരത്തിൽ ട്രാഫിക്ക് നിയന്ത്രണം കർശനമാക്കി ട്രാഫിക്ക് പോലീസ്. വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന പുതിയ ഇരട്ടപ്പാലങ്ങളിൽ പാർക്കിംഗ് പൂർണമായും ഒഴിവാക്കി വാഹനങ്ങൾ ഇതുവഴി കടത്തിവിട്ടുതുടങ്ങി. പത്തനംതിട്ട, പത്തനാപുരം ഭാഗത്തേക്ക് പോകുന്ന ബസുകൾ പള്ളിക്ക് മുൻവശത്തെ പാലത്തിലൂടെയും കൊട്ടാരക്കര, പത്തനാപുരം ഭാഗത്ത് നിന്ന് ടൗണിലേക്ക് വരുന്ന കെ.എ.സ്.ആർ.ടി.സി ബസുൾപ്പടെയുള്ള വാഹനങ്ങൾ ടൂറിസ്റ്റ് ഹോമിന് മുന്നിലൂടെയുള്ള പാലം വഴിയും കടത്തിവിട്ടാണ് ക്രമീകരണം. അടൂർ ട്രാഫിക് യൂണിറ്റ് എസ്.ഐ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പുതിയ ക്രമീകരണം.
കാക്കി യൂണിഫോം ധരിക്കാത്ത സ്വകാര്യബസ് ജീവനക്കാർ, ടാക് സി ഡ്രൈവർമാർ എന്നിവർക്കെതിരെ നടപടി ശക്തമാക്കി. അലക്ഷ്യമായി അപകടങ്ങൾക്കിടവരുത്തും വിധം പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ടെത്തി ഉടമക്കെതിരെ നിയമ നടപടി സ്വീകരിക്കും. സാധനങ്ങൾ ഇറക്കുന്നതിനായി മണിക്കൂറുകളോളം വാഹനങ്ങൾ ടൗണിൽ നിറുത്തിയിടുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. അത്തരം വാഹനങ്ങൾ തിരക്കില്ലാത്ത സമയങ്ങളിലെ സാധനം ഇറക്കാൻ ടൗൺ ഭാഗത്ത് റോഡരികിൽ നിർത്തിയിടാൻ അനുവദിക്കൂ.
വാഹനാപകടങ്ങൾ പെരുകുന്ന സാഹചര്യത്തിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെയും അമിത വേഗതയിൽ ഇരുചക്രവാഹനത്തിൽ പോകുന്നവർക്കെതിരെയും നടപടി സ്വീകരിക്കും. സ്കൂൾ സമയം സമീപത്തെ റോഡുകളിൽ കൂടി അമിതവേഗതയിൽ പോകുന്നവർക്കതിരെയും കർശന നടപടി ഉണ്ടാകും. ഇതിനായി നിരീക്ഷണം ശക്തമാക്കി. നഗരത്തിലെ പ്രധാന പാതയിലേക്ക് വന്നുചേരുന്ന നിരവധി ചെറു പാതകളുണ്ട്. ഇതുവഴി വേഗതയിലാണ് വാഹനങ്ങൾ ഓടിക്കുന്നത്. ഇത്തരം വാഹനങ്ങൾ വഴിയാത്രക്കാരെ ഇടിച്ചു തെറിപ്പിക്കാറുണ്ട്. ഈ വാഹനങ്ങൾക്കെതിരെ നടപടി സ്വീകരി ക്കാൻ ചെറു പാതകളിലും പരിശോധന ശക്തമാക്കി.





























