അടൂർ: നാല് മുൻ വനിത പ്രസിഡന്റുമാർ മത്സരിക്കുന്നത് ഏറത്ത്പഞ്ചായത്തിനെ ഇക്കുറി ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. മുൻ പ്രസിഡന്റുമാരായ
മറിയാമ്മ തരകനും ശോഭനാ കുഞ്ഞുകുഞ്ഞും കോൺഗ്രസിന്റെ സ്ഥാനാർഥികളായും പ്രസന്ന വിജയ കുമാർ യുഡിഎഫ് സ്വതന്ത്രയായും നിലവിലെ പ്രസിഡന്റ് ഷൈലാ റെജി സിപിഎം സ്ഥാനാർഥിയുമായാണ് ഇക്കുറി ജനവിധി തേടുന്നത്.
1995 ൽ ഏറത്ത് പഞ്ചായത്തിലെ ആദ്യ വനിതാ പ്രസിഡന്റായി മറിയാമ്മ തരകൻ ചുമതലയേറ്റു. അന്ന് സിപിഎമ്മിന്റെ പ്രതിനിധിയായിരുന്നു. 2005 മുതൽ 2010 വരെ മറിയാമ്മ തരകൻ വീണ്ടും പ്രസിഡന്റായി. ഈ രണ്ട് കാലയളവിലും പ്രസിഡന്റ് സ്ഥാനം ജനറലായിരുന്നു എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. 2010 മുതൽ 2015വരെ പ്രസിഡന്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായി. എൽഡിഎഫിന് ഭൂരിപക്ഷം ഉണ്ടായിരുന്നെങ്കിലും എൽഡിഎഫ് പക്ഷത്ത് നിന്ന് പട്ടികജാതി വനിതാ പ്രാതിനിധ്യം ഇല്ലാതായതോടെ കോൺഗ്രസിലെ ശോഭനാകുഞ്ഞൂകുഞ്ഞ് പ്രസിഡന്റായി. ഇവർ അഞ്ച് വർഷവും പ്രസിഡന്റ് സ്ഥാനത്ത് തുടർന്നു. 2015ൽ പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമായതോടെ സിപിഎമ്മിലെ പ്രസന്ന വിജയകുമാർ മുന്നേമുക്കാൽ വർഷം പ്രസിഡന്റായി.
തുടർന്ന് സിപിഎമ്മിലെ ഷൈലാ റെജി പ്രസിഡന്റായി. കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ സിപിഎമ്മിലെ രണ്ട് അംഗങ്ങൾ പിന്തുണച്ചതോടെ പ്രസന്ന വിജയകുമാർ പുറത്തായി തുടർന്ന് സിപിഎമ്മിലെ ഷൈലാ റെജി കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റാകുകയായിരുന്നു. ഇക്കുറി പാർട്ടി സീറ്റ് നല്കാമെന്ന് പറയുകയും അവസാന നിമിഷം സീറ്റ് നിഷേധിക്കുകയായിരുന്നെന്ന് പ്രസന്ന വിജയകുമാർ പറഞ്ഞു. ഇതോടെ അവർ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുകയാണ്. മറിയാമ്മാ തരകൻ ആറാം വാർഡിലും ശോഭനാകുഞ്ഞ് കുഞ്ഞ് പതിനഞ്ചാം വാർഡിലും പ്രസന്ന വിജയകുമാർ രണ്ടിലും ഷൈലാ റെജി അഞ്ചാം വാർഡിലുമാണ് ജനവിധി തേടുന്നത്.