കൊച്ചി : പത്രങ്ങളുടെ പരസ്യവരുമാനത്തില്‍ കുത്തനേ ഇടിവ്. നോട്ട് നിരോധിച്ച് ഡിജിറ്റൽ കറൻസിയിലേക്ക് മാറുന്നെന്നുള്ള പരസ്യം വാർത്താ രൂപത്തിൽ അടിച്ചുവിട്ട് ജനങ്ങളെ ആശങ്കയിലാക്കിയത് മലയാളത്തിലെ ഒട്ടുമിക്ക പത്രങ്ങളുമായിരുന്നു. ഇതോടെ പത്രങ്ങളുടെ പ്രചാരത്തിൽ കാര്യമായ ഇടിവുണ്ടായി.
നിരവധി പേർ വീടുകളിൽ പത്രം നിർത്തി. തങ്ങളെ പറ്റിക്കുന്ന പത്രം കാശുകൊടുത്ത് വാങ്ങേണ്ടെന്ന് സോഷ്യൽ മീഡിയയിൽ ക്യാമ്പെയിൻ സജീവമായി. അങ്ങനെ പരസ്യ വരുമാനത്തിലും ഇടിവുണ്ടായി. ഇതോടെ പരസ്യം പത്രത്തിൽ തന്നെ എന്ന പരസ്യവുമായി രംഗത്തിറങ്ങിയിരിക്കുകയാണ് പ്രചാരത്തിൽ ഒന്നാമതുള്ള മലയാള മനോരമ. 82 ശതമാനം വായനക്കാരും പത്രപരസ്യങ്ങൾ കാണുക മാത്രമല്ല വിശ്വസിക്കുകയും ചെയ്യുന്നെന്നും 70 ശതമാനം വായനക്കാർ പത്രപരസ്യങ്ങൾ വായിക്കുക മാത്രമല്ല ഓർത്തുവെയ്ക്കുകയും ചെയ്യുന്നെന്നുമാണ് ഈ പരസ്യത്തിൽ മനോരമ അടിച്ചുവിടുന്നത്. മാറാത്ത ശീലം, തെറ്റാത്ത വിശ്വാസം എന്ന പേരിലുള്ള ഈ പരസ്യത്തിനെതിരേ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനമാണ്. പ്രചാരം ഇടിഞ്ഞതോടെ പരസ്യ കമ്പനികളും പത്രങ്ങളെ അവഗണിക്കുകയാണ്.
പരസ്യം വാർത്ത പോലെ നൽകി ജനങ്ങളെ പറ്റിച്ച വിവാദത്തിനു ശേഷം എല്ലാ പത്രങ്ങൾക്കും പരസ്യം കുത്തനേ കുറഞ്ഞു. വരുമാനത്തിൽ കാര്യമായ ഇടിവ് ഉണ്ടായതോടെയാണ് പ്രമുഖ പത്രമായ മനോരമ പത്രത്തിലെ പരസ്യത്തിനാണ് വിശ്വാസം എന്ന പേരിൽ പരസ്യമിറക്കിയത്. വിദേശത്തെ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള ഈ പരസ്യവും മറ്റൊരു തട്ടിപ്പാണ്. ഇന്ത്യയിലെ സാഹചര്യങ്ങൾക്ക് അനുസൃതമായല്ല ഈ പരസ്യം നൽകിയിട്ടുള്ളത്. ഇതിനെതിരേയും പരാതി ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
അതേസമയം പത്രങ്ങളിലെ പരസ്യങ്ങൾക്ക് ഇടിവുണ്ടാവുകയാണെങ്കിലും ഡിജിറ്റൽ, ഓൺലൈൻ പരസ്യങ്ങൾക്ക് വൻ ഡിമാന്റാണ്. പത്രപരസ്യം ഒരു തവണ മാത്രമാണ് കാണുന്നതെങ്കിൽ ഓൺലൈൻ വാർത്താ ചാനലുകളിലെയും വെബ്സൈറ്റുകളിലെയും പരസ്യത്തിന് ഈ പരിമിതിയില്ല. ഓരോ വാർത്തയും വായിക്കുമ്പോൾ ഈ പരസ്യം ജനങ്ങളിലേക്കെത്തും. പത്രപരസ്യത്തേക്കാൾ വൻതോതിൽ ചെലവും കുറവാണ് ഡിജിറ്റൽ പരസ്യങ്ങൾക്ക്. മാത്രമല്ല ഇപ്പോൾ മുൻനിര പത്രമാധ്യമങ്ങളേക്കാൾ വായനക്കാർക്ക് വിശ്വാസം ഓൺലൈൻ മാധ്യമങ്ങളെയാണ്. അതിനാൽ പ്രമുഖ വ്യവസായങ്ങളും ബിസിനസ് സംരംഭങ്ങളുമെല്ലാം ഇപ്പോൾ പരസ്യം നൽകുന്നത് ഓൺലൈനിലാണ്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്‌ത ഉള്ളടക്കം പ്രസിദ്ധീകരിച്ചത് മാധ്യമ ധാർമികതയുടെ ലംഘനമാണെന്ന് പ്രസ് കൗൺസിൽ പത്രങ്ങൾക്കയച്ച നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ആശങ്കയിലാക്കുകയും ചെയ്‌ത ഉള്ളടക്കം പ്രസിദ്ധീകരിച്ചത് മാധ്യമ ധാർമികതയുടെ ലംഘനമാണെന്ന് പ്രസ് കൗൺസിൽ പത്രങ്ങൾക്കയച്ച നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. 1978ലെ പ്രസ് കൗൺസിൽ നിയമത്തിന്റെ 14ാം ഉപവകുപ്പ് പ്രകാരമാണ് നോട്ടീസ്. നടപടി എടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നോട്ടീസ് ലഭിച്ച് രണ്ടാഴ്‌ചയ്‌ക്കകം രേഖാമൂലം നൽകണമെന്നും പറയുന്നു. ജനുവരി 25നാണ് നോട്ടീസ് അയച്ചത്. പരസ്യം വാർത്തയാണെന്ന് കരുതി വായനക്കാർ ആശങ്കയിലായി. പത്രങ്ങളുടെ നടപടി ചർച്ചയാകുകയും സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷപ്രതികരണം ഉണ്ടാകുകയും ചെയ്‌തു. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രസ് കൗൺസിൽ സ്വമേധയാ നടപടിയെടുക്കുകയായിരുന്നു. ജെയിൻ യൂണിവേഴ്സിറ്റി സൃഷ്ടിച്ച സാങ്കൽപ്പിക വാർത്തകളായിരുന്നു പരസ്യത്തിൻ്റെ ഉള്ളടക്കം. എന്നാൽ പരസ്യമാണെന്ന് ഒരിടത്തും പരാമർശിച്ചതുമില്ല. ഇത് ഗുരുതര പിഴവാണെന്ന് വ്യാപകമായി വിമർശനം ഉയർന്നിരുന്നു. ഫെബ്രുവരി ഒന്നു മുതൽ നോട്ടുകൾ നിർത്തലാക്കുമെന്നും രാജ്യം പൂർണമായും ഡിജിറ്റൽ ആകുമെന്നും റിസർവ് ബാങ്ക് അറിയിച്ചെന്നുള്ള ലേഖനങ്ങളുടെ ഉള്ളടക്കം വ്യാപകമായി പരിഭ്രാന്തി പരത്തിയിരുന്നു. നോട്ടുനിരോധന കാലത്തേത് പോലെ മുൻകരുതൽ എടുക്കാൻ ആളുകൾ ബാങ്കുകളെ ബന്ധപ്പെടുക പോലും ചെയ്തു. അതേസമയം 2050ൽ പത്രങ്ങളുടെ ഒന്നാം പേജ് എങ്ങനെയായിരിക്കും എന്ന വിഭാവനം ചെയ്യുകയായിരുന്നു ഉദ്ദേശ്യമെന്ന് പിന്നീട് വിശദീകരണം ഉണ്ടായെങ്കിലും പ്രസ് കൗൺസിൽ നടപടിയെടുക്കുകയായിരുന്നു.