തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ കെട്ടിടം നിർമ്മിച്ചു നൽകാമെന്ന് കാണിച്ച് ഫേസ്‌ബുക്കിൽ പരസ്യം നൽകി കോടികൾ തട്ടിയെടുക്കുന്ന സംഘങ്ങള്‍ തിരുവനന്തപുരത്ത് വ്യാപകമാകുന്നു. ഉത്സവകാലത്ത് വന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചാണ് ഇവരുടെ തട്ടിപ്പ്. പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയാക്കി പലരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫെയ്സ് ബുക്കില്‍ പണം നല്‍കിയുള്ള ഇവരുടെ പ്രമോഷനില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ ഉള്ളവര്‍ ഇരയാകുന്നുണ്ട്. എന്നാല്‍ നാണക്കേട് ഓര്‍ത്ത് ആരും പുറത്തു പറയാറില്ല. ഇവരുടെ ഫെയ്സ് ബുക്ക് പേജില്‍ മനോഹരമായ നിരവധി ഡിസൈനുകളിലുള്ള വീടുകളും റിസോര്‍ട്ടുകളും കാണാം. ഇതൊക്കെ തങ്ങള്‍ ഡിസൈന്‍ ചെയ്ത് നിര്‍മ്മിച്ചവയാണെന്നാണ് ഇവരുടെ അവകാശവാദം. എന്നാല്‍ ഈ ചിത്രങ്ങള്‍ മിക്കതും ഇന്റര്‍നെറ്റില്‍ നിന്നും മോഷ്ടിച്ചവയാണ്.
കേരളത്തിലെ പലജില്ലകളിലും ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വിലസുന്നുണ്ട്. ഏറ്റവും കൂടുതല്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ആണെന്ന് മാത്രം. ഒരു ഇടപാടുകാരനെ കിട്ടിയാല്‍ ഫീസിനെപ്പറ്റി ഇവര്‍ വ്യക്തമായി പറയാറില്ല. എല്ലാം ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ് മറ്റ് വിഷയത്തിലേക്ക് ഉപഭോക്താവിന്റെ ശ്രദ്ധ മാറ്റും. കെട്ടിടം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തേക്ക് സൈറ്റ് വിസിറ്റ് ആണ് ഇവര്‍ ആദ്യം പ്ലാന്‍ ചെയ്യുന്നത്. ഇതിന്റെ ഫീസിനെപ്പറ്റി ഇടപാടുകാരോട് മുന്‍കൂട്ടി ഒന്നും പറയില്ല. വിസിറ്റ് കഴിയുമ്പോള്‍ പതിനായിരം മുതല്‍ മുപ്പതിനായിരം രൂപവരെ ഇവര്‍ ആവശ്യപ്പെടും. ഇതിനെപ്പറ്റി കൂടുതല്‍ ചോദിച്ചാല്‍ വന്നതിന്റെ ചിലവും വന്നവരുടെ ശമ്പളവും ആണെന്ന മറുപടിയും ലഭിക്കും.
ഇപ്രകാരം തട്ടിപ്പുനടത്തിയ ഒരാളെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. പോത്തൻകോട് ഗുരുനിർമലത്തിൽ ദിനദേവനെ (46 )യാണ് പോലീസ് അറസ്റ്റ് ചെയ്തത്. വലിയതുറ സ്വദേശി മൃദുലാ മോഹന്റെ പരാതിയെ തുടർന്നാണ് കോടികളുടെ തട്ടിപ്പിന്റെ കഥ പുറത്ത് വരുന്നത്. മൃദുലയിൽ നിന്ന് രജിസ്ട്രേഷൻ ഫീസ് വാങ്ങിയശേഷം ഇയാൾ സ്ഥലം കാണാനെത്തി. തുടർന്ന് വീട് വെക്കുമ്പോൾ തടസ്സമാകുമെന്നുകാട്ടി വളപ്പിലുള്ള മാവ്, പ്ലാവ് എന്നിവ മുറിച്ചുകൊണ്ടുപോയി. എന്നാൽ ഇതിന്റെ പണം ഇയാൾ നൽകിയിരുന്നില്ല. പലതവണ വിളിച്ചിട്ടും പണം തിരികെ നൽകിയില്ല. കാഴ്ചയ്ക്കു ബുദ്ധിമുട്ടുള്ള ഇവർ പിന്നീട് വലിയതുറ പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ തട്ടിപ്പുനടത്തുന്ന സംഘത്തിൽപ്പെട്ടയാളാണെന്ന് കണ്ടെത്തിയത്.
വെഞ്ഞാറമൂട് കേന്ദ്രീകരിച്ച് സാരഥി കൺസ്ട്രക്ഷൻ, സ്‌നേഹം ഗ്ലോബൽ ഫൗണ്ടഷേൻ (സ്‌നേഹം ഗ്രൂപ്പ്) എന്നീ പേരുകളിലാണ് വീട് വെച്ചുനൽകാമെന്ന് ഫേസ്‌ബുക്കിൽ പരസ്യം നൽകി ഇയാള്‍ ആളുകളെ കബളിപ്പിച്ചത്. ആളുകളെ വിശ്വാസത്തിലെടുക്കാൻ ഇയാൾ എല്ലാവരുടേയും വീടുകളിൽ നേരിട്ടെത്തുകയും പ്ലാനിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. 104 പേരിൽനിന്നും ഇങ്ങനെ ഇയാള്‍ പണം തട്ടിയെടുത്തതായാണ് പോലീസ് പറയുന്നത്. ഫേസ്‌ബുക്കിലൂടെ എത്തുന്ന ഫോൺ നമ്പരുകൾ ഉപയോഗിച്ച് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി അതിൽ ഓരോ കക്ഷിയും നൽകുന്ന പ്‌ളാനിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്തും. തുടർന്ന് 14,000 രൂപ നൽകി രജിസ്റ്റർ ചെയ്യണം. ഇതിന് രസീത് നൽകും. തുടർന്ന് വീട് വെച്ചു നൽകണമെന്ന് ആവശ്യപ്പെട്ടയാളുടെ സ്ഥലം സന്ദർശിച്ച് വിശദാംശങ്ങൾ രേഖപ്പെടുത്തും. ഇതിനുശേഷം 10 ലക്ഷം രൂപ മുൻകൂർ വാങ്ങും. ഗൂഗിൾപേ വഴിയാണ് എല്ലാവരും ഇയാളുടെ അക്കൗണ്ടിലേക്കു പണം നൽകിയതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പലരിൽനിന്നും 10 ലക്ഷം മുതൽ 20 ലക്ഷം വരെ വാങ്ങിയതായി ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചെന്ന് വലിയതുറ പോലീസ് പറഞ്ഞു. ഈ പണമുപയോഗിച്ച് ഇയാള്‍ തമിഴ്നാട്ടില്‍ വസ്തുക്കൾ വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
കേരളത്തില്‍ ഇപ്പോള്‍ വ്യാപകമാകുന്നതാണ് കെട്ടിട നിര്‍മ്മാണ മേഖലയിലെ തട്ടിപ്പ്. ജനങ്ങളുടെ വിശ്വാസം ആര്ജ്ജിക്കുവാന്‍ മിക്കവരും കമ്പിനി രജിസ്റ്റര്‍ ചെയ്താണ് തട്ടിപ്പിന് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പുകാരെ പെട്ടെന്ന് തിരിച്ചറിയുവാനും കഴിയുന്നില്ല. തിരുവനന്തപുരത്തെ മറ്റൊരു ഒരു കെട്ടിട നിര്‍മ്മാണ കമ്പിനിയില്‍ പത്തനംതിട്ട സ്വദേശിക്കും പണം നഷ്ടമായി. തട്ടിപ്പിനെതിരെ പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് ഇയാള്‍. കെട്ടിട നിര്‍മ്മാണ മേഖലയിലെ ഇത്തരം തട്ടിപ്പിനും ചൂഷണത്തിനും ഇരയായവര്‍ക്ക് വിശദാംശങ്ങള്‍ പത്തനംതിട്ട മീഡിയാ ചീഫ് എഡിറ്ററുമായി പങ്കുവെക്കാം. ഫോണ്‍/വാട്സ് ആപ്പ് 94473 66263. വ്യക്തമായ തെളിവുകളോടെ നല്‍കുന്ന വാര്‍ത്തകള്‍ പരാതിക്കാരുടെ അനുവാദത്തോടെ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കും.