വല്‍സാഡ്: ഭാര്യ ഉപേക്ഷിച്ചുപോയതിന് പിന്നാലെ ഭിന്നശേഷിക്കാരായ രണ്ട് മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി. കേന്ദ്ര ഭരണ പ്രദേശമായ ദാദ്ര നഗര്‍ ഹവേലി – ദമന്‍ ദിയുവിലെ സില്‍വാസയിലാണ് ദാരുണമായ സംഭവം നടന്നത്. സുനില്‍ ഭാക്കറെ (56) എന്നയാളാണ് മക്കളായ ജയ് (18), ആര്യ (10) എന്നിവരെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച കഴുത്തുഞെരിച്ച് കൊന്ന ശേഷം തൂങ്ങിമരിച്ചത്. സമരവര്‍ണിയിലുള്ള വാടക വീട്ടില്‍വെച്ചാണ് സുനിൽ മക്കളെ കൊലപ്പെടുത്തിയത്. കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചാണ് ഇയാള്‍ കുട്ടികളെ കൊലപ്പെടുത്തിയത്. കയറുകൊണ്ട് കഴുത്ത് ഞെരിക്കും മുമ്പ് കുട്ടികൾക്ക് സുനിൽ വിഷം നൽകിയതായും പോലീസ് സംശയിക്കുന്നുണ്ട്. രണ്ടാഴ്ച മുന്‍പാണ് ഭാര്യ ഇയാളെ ഉപേക്ഷിച്ച് പോയത്.
ഭാര്യ ഉപേക്ഷിച്ച് പോയതോടെ കുട്ടികളെ തനിച്ച് നോക്കേണ്ട സ്ഥിതിയായിരുന്നു. ഇതാകാം സുനിലിനെ കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചത് എന്നാണ് പ്രാഥമിക നിഗമനമെന്ന്. സില്‍വാസ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ അനില്‍ ടി.കെ. പറഞ്ഞു. മഹാരാഷ്ട്രയിൽ ‘മുംബൈയ്ക്കടുത്തുള്ള റായ്ഗഡ് സ്വദേശികളായ കുടുംബം കഴിഞ്ഞ 20 വര്‍ഷമായി സില്‍വാസയിലാണ് താമസിക്കുന്നത്. കുറച്ച് നാളായി ഭാര്യ സുനിലുമായി അകൽച്ചയിലായിരുന്നു. ഒടുവിൽ രണ്ടാഴ് മുമ്പ് ഇവർ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് പോയി. ഭിന്നശേഷിക്കാരായ മക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടി വന്നതാവാം ഈ കടുംകൈ ചെയ്യാന്‍ സുനിലിനെ പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.






























