പത്തനംതിട്ട : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട മാനസികവെല്ലുവിളി നേരിടുന്ന കോളേജ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 8 കേസുകൾ രജിസ്റ്റർ ചെയ്തു 6 പേരെ കോയിപ്രം പോലീസ് പിടികൂടി. ആകെ 9 പ്രതികളാണുള്ളത്. രണ്ടാം രണ്ടാംവർഷഡിഗ്രികോഴ്സിന് പഠിക്കുന്നതും 75 ശതമാനം മാനസികവെല്ലുവിളി നേരിടുന്നതുമായ ഇരുപതുകാരിക്കാണ് പ്രതികളിൽ നിന്നും നിരന്തരം ലൈംഗിപീഡനം നേരിടേണ്ടിവന്നത്. 2023 ജൂലൈ അവസാനം മുതൽ ലൈംഗികപീഡനം നടന്നതായി പറയപ്പെടുന്നു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളാണ് പ്രതികൾ. ഒപ്പം പഠിക്കുന്ന പെൺകുട്ടികളുടെ ഫോണുകളിലേക്ക് യുവാക്കളുടെ വിളി എത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ചെറുകോൽ നെല്ലികുന്നിൽ വീട്ടിൽ പ്രശാന്ത് (30), എഴുമറ്റൂർ കൊച്ചുപ്ലാവുങ്കൽ ലിബിൻ(27), തിരുവല്ല ഐക്കാട് കാഞ്ഞിരം കാലായിൽ വീട്ടിൽ മുഹമ്മദ് യാസീൻ(23), എഴുമറ്റൂർ തോമ്പിൽ കഞ്ഞിത്തോട് വീട്ടിൽ ബി ടി ഹരികൃഷ്ണൻ (25), ചെങ്ങന്നൂർ പുത്തൻകാവ് തെക്കേടത്ത് പീടിക പറമ്പിൽ വീട്ടിൽ സിജു പി മാത്യു(29), തിരുവല്ല ചുമത്ര തെക്കേകുറ്റ് തോപ്പിൽ മലയിൽ സഹിൽ (21) എന്നിവരാണ് അറസ്റ്റിലായവർ.
പിക്ക് അപ്പ് ഡ്രൈവർ, ബസിലും ടിപ്പറിലും കിളി, ഇലക്ട്രിഷ്യൻ, റെസ്റ്റോറന്റ് ജീവനക്കാരൻ എന്നിങ്ങനെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് പ്രതികളായ യുവാക്കൾ. ഒരു കേസിൽ രണ്ടു പ്രതികൾ ഉൾപ്പെട്ടിട്ടുണ്ട്, ഒരുകേസിലെ രണ്ടു പ്രതികളായ പ്രവീൺ, സന്ദീപ്, മറ്റൊരു കേസിലെ പ്രതി ആദി എന്നിവരാണ് പിടിയിലാവാനുള്ളത്. കുട്ടിയുടെ ഫോൺ നമ്പർ ലഭ്യമാക്കിയശേഷം വിളിച്ച് പരിചയപ്പെടുകയും തുടർന്ന് പലതവണയായി പീഡിപ്പിക്കുകയും ചെയ്തു. പിന്നീട് കുട്ടിയുടെ സുഹൃത്തുക്കളായ പെൺകുട്ടികളുടെയും ഫോൺ നമ്പറുകൾ വാങ്ങി അവയിലേക്ക് യുവാക്കൾ നിരന്തരം ബന്ധപ്പെട്ടു.സംഭവം അറിഞ്ഞ കോളേജ് അധികൃതർ പോലീസിനെ വിവരം അറിയിച്ചു.
പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നിർദേശപ്രകാരം പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി 8 കേസുകൾ രജിസ്റ്റർ ചെയ്തു. അടൂരിൽ നിന്നുള്ള ഭാഷാവിദഗ്ദ്ധന്റെ സഹായത്തോടെയാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവം നടന്നത് കോയിപ്രം അയിരൂർ ആയതിനാൽ, പിന്നീട് കേസുകൾ കോയിപ്രം പോലീസിന് കൈമാറി. ഞായറാഴ്ചയാണ് കേസുകളെടുത്തത്, തുടർന്ന് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിർദേശപ്രകാരം രണ്ടു ദിവസങ്ങളിലായി നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് 6 പ്രതികൾ കുടുങ്ങിയത്. തിരുവല്ല ഡി വൈ എസ് പി എസ് അഷാദിന്റെ മേൽനോട്ടത്തിൽ, കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ബാക്കി പ്രതികൾക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.