കോഴിക്കോട് : വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതി ജിതിൻ ഭാസ്കർ ഫോണിലെ തെളിവുകൾ നശിപ്പിച്ചത് അന്വേഷണം റിബേഷ് രാമകൃഷ്ണനിൽ എത്തിയതോടെ. മുൻ അന്വേഷണത്തിൽ റിബേഷിനെ ചോദ്യം ചെയ്തതതോടെ അടുത്തത് താനെന്ന് ജിതിൻ കരുതി, ഇതോടെ സ്വന്തം ഫോണിലെ വിവരങ്ങൾ മായ്ച്ച് റീ സെറ്റ് ചെയ്യുകയായിരുന്നു. ജില്ലാ ഫൊറൻസിക് ലാബിലെ പരിശോധനയിലാണ് സ്ഥിരീകരണം. പ്രതി നേരത്തേയും സമാനമായ വ്യജ രേഖ ഉണ്ടാക്കിയിട്ടുണ്ട്. ക്വാറിയുമായി ബന്ധപ്പെട്ട തർക്കത്തിലാണ് വ്യാജ പ്രചാരണം നടത്തിയത്. പാർട്ടിയുടെ സജീവ സൈബർ പോരാളി കൂടിയാണ് ജിതിൻ. നിലവില്‍ ഇയാൾ വീണ്ടും ജാമ്യപേക്ഷ നൽകിയിട്ടുണ്ട്. ജാമ്യപേക്ഷ നാളെ വടകര കോടതി പരിഗണിക്കും. ഫോണിലെ വിവരങ്ങൾ മായ്ച്ച് റീസെറ്റ് ചെയ്തതായി ചോദ്യം ചെയ്യലിൽ ജിതിൻ ഭാസ്കർ സമ്മതിച്ചിട്ടുണ്ട്.
ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മറ്റി മെമ്പറും സിപിഎം തിരുവള്ളൂർ തുരുത്തി ലോക്കൽ കമ്മറ്റി അംഗവുമാണ് ജിതിൻ ഭാസ്‍കർ. വടകര സ്ക്വാഡ് എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്ന് എസ്ഐടി കണ്ടെത്തിയിരുന്നു. വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിൻ ഭാസ്കറാണ് സ്ക്രീൻഷോട്ട് ഗ്രൂപ്പിൽ ആദ്യം പങ്കുവെച്ചത്. ഈ ഗ്രൂപ്പിൽ നിന്നാണ് മറ്റിടങ്ങളിലേക്ക് വ്യാപകമായി പ്രചരിച്ചത്. നേരത്തെ ചോദ്യം ചെയ്തിരുന്ന ജിതിൻ ഭാസ്കറിനെ ഇന്ന് വീണ്ടും വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.




























