ന്യൂഡല്‍ഹി : അഗ്നിപഥ് റിക്രൂട്ട്മെന്‍റിനുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി സര്‍ക്കാര്‍. അപേക്ഷകര്‍ രാജ്യത്തുനടന്ന ഏതെങ്കിലും തരത്തിലുള്ള പ്രതിഷേധങ്ങളുടെയോ അക്രമ സംഭവങ്ങളുടെയോ ഭാഗമായിട്ടില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് സൈന്യം വ്യക്തമാക്കി. ഏറെക്കാലമായി പരിഗണനയിലുള്ള വിഷയമാണ് അഗ്നിപഥ് പദ്ധതിയെന്നും സൈന്യത്തിനു കൂടുതല്‍ യുവത്വം നല്‍കാന്‍ ഈ പദ്ധതി ആവശ്യമാണെന്നും സൈനിക വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്. ജനറല്‍ അനില്‍ പുരി മാധ്യമങ്ങളോട് പറഞ്ഞു.
കരസേനയിലെ റിക്രൂട്ട്മെന്‍റ് വിജ്ഞാപനം നാളെയിറങ്ങും. റിക്രൂട്ട്മെന്‍റ് റാലി ഓഗസ്റ്റ് പകുതിയോടെ നടക്കുമെന്നും സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി അനില്‍ പുരി അറിയിച്ചു. കരസേനയില്‍ ഡിസംബര്‍ ആദ്യവാരവും ഫെബ്രുവരി 23നുമായി രണ്ടു ബാച്ചുകളിലായി പരിശീലനം തുടങ്ങാനാണ് തീരുമാനം. വ്യോമസേനയില്‍ അഗ്നിപഥ് രജിസ്ട്രേഷന്‍ ജൂണ്‍ 24-നാണ്. ആദ്യബാച്ചിന്‍റെ പരിശീലനം ഡിസംബര്‍ 30-ന് തുടങ്ങും. ഓണ്‍ലൈന്‍ പരീക്ഷ ജൂലൈ പത്തിന് നടക്കും. അതായത് ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ നടത്തുമെന്നര്‍ത്ഥം. നാവികസേനയില്‍ 25-നായിരിക്കും റിക്രൂട്ട്മെന്‍റ് പരസ്യം നല്‍കുക. നാവികസേനയിലും ഓണ്‍ലൈന്‍ പരീക്ഷ ഒരു മാസത്തിനുള്ളില്‍ത്തന്നെ നടക്കും. നവംബര്‍ 21-ന് നാവികസേനയില്‍ പരിശീലനം തുടങ്ങും.
അച്ചടക്കമില്ലാത്ത ആരേയും സേനയ്ക്ക് ആവശ്യമില്ല. ഉദ്യോഗാര്‍ഥികള്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കേസ് ഉണ്ടെങ്കില്‍ അവര്‍ക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാവില്ല. ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് പോലീസ് കര്‍ശനമായ പരിശോധന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അഗ്നിപഥ് വഴി 46,000 പേരെ മാത്രമാണ് ഈ വര്‍ഷം റിക്രൂട്ട് ചെയ്യുന്നത് (കരസേനയിലേക്ക് 40,000, നാവികസേന, വ്യോമസേന എന്നിവയിലേക്ക് 3000 വീതം). വരുംവര്‍ഷങ്ങളില്‍ നിയമനം 1.25 ലക്ഷം വരെയായി ഉയര്‍ത്തും. സൈനികര്‍ക്ക് നിലവിലുള്ള അലവന്‍സുകള്‍ അഗ്‌നിവീറിനും ലഭിക്കുമെന്നും വേര്‍തിരിവുകള്‍ ഉണ്ടാകില്ലെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഗ്നിവീര്‍ ജീവത്യാഗം ചെയ്യേണ്ടി വന്നാല്‍ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കും.
പദ്ധതി പിന്‍വലിക്കുന്ന പ്രശ്നമില്ലെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇനി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്‍റ് അഗ്നിപഥ് വഴി മാത്രമായിരിക്കും. രാജ്യത്തിന്‍റെ സൈന്യത്തിലേക്ക് കൂടുതല്‍ യുവാക്കളെത്തേണ്ടത് അത്യാവശ്യമാണെന്ന് സൈനികകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ലഫ്റ്റനന്‍റ് ജനറല്‍ അനില്‍ പുരി പറയുന്നു. കാലാവധി കഴിഞ്ഞ് പുറത്തുവരുന്നവര്‍ക്ക് ജോലിയുറപ്പിക്കാന്‍ സൈന്യം സംസ്ഥാന സര്‍ക്കാരുകളോട് ഔദ്യോഗികമായി ആവശ്യപ്പെടുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. പദ്ധതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.