ഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന അഗ്‌നിപഥ് പദ്ധതിയില്‍ കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ആലോചന. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് പിന്നാലെ തന്നെ ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. അഗ്‌നിപഥ് പദ്ധതിയില്‍ പുനഃപരിശോധന വേണമെന്ന് എന്‍ഡിഎ ഘടകകക്ഷികളായ ജെ.ഡി.യു ലോക് ജനശക്തി പാര്‍ട്ടി എന്നിവ ബിജെപിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സ്‌കീം പ്രകാരം നാല് വര്‍ഷത്തെ സേവന കാലാവധിക്കുശേഷം മികവ് പുലര്‍ത്തുന്ന 25 ശതമാനം പേരെ 15 വര്‍ഷത്തേക്ക് നിയമിക്കും. എന്നാല്‍ 75 ശതമാനം പേര്‍ക്ക് സേനയില്‍നിന്ന് പുറത്തുപോകേണ്ടി വരും. തൊഴില്‍ സ്ഥിരത ഇല്ലാത്തതാകുന്ന ഈ വ്യവസ്ഥക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഇതേത്തുടര്‍ന്നാണ് മുഴുവന്‍ അഗ്‌നിവീര്‍മാര്‍ക്കും 15 വര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കാര്യം പരിഗണിക്കുന്നത്. നിലവില്‍ അഗ്‌നിവീര്‍മാര്‍ സൈനിക ജോലിക്കിടെ മരിക്കുകയോ, പരുക്കേല്‍ക്കുകയോ ചെയ്താല്‍ മറ്റ് സൈനികര്‍ക്ക് ലഭിക്കുന്ന അതെ സാമ്പത്തിക സഹായം ലഭിക്കില്ല. ഈ വിവേചനം ഒഴിവാക്കണം എന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിലും സര്‍ക്കാര്‍ അനുകൂലമായ തീരുമാനം എടുത്തേക്കും എന്നാണ് സൂചനകൾ ലഭിക്കുന്നത്.





























