കൽപ്പറ്റ : ലോക്ഡൗണിന്റെ മറവില്‍ കൃഷിവകുപ്പില്‍ പിന്‍വാതില്‍ നിയമനനീക്കം തകൃതിയെന്ന് ആരോപണം. പിഎസ്സിയുടെ പരിധിയിൽപ്പെടാത്ത നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെയാകണമെന്ന സർക്കാറിന്റെ കർശന നിർദേശം നിലനില്‍ക്കേ നിലവിലെ താല്‍കാലിക നിയമനങ്ങള്‍ക്ക് കാലാവധി അടുത്ത സാമ്പത്തികവർഷത്തേക്കുകൂടി നീട്ടിനല്‍കിക്കൊണ്ട് കൃഷിവകുപ്പ് ഡയറക്ടർ ഉത്തരവിറക്കി.
സംസ്ഥാന കൃഷി വകുപ്പിനുകീഴില്‍ വിവിധ ജില്ലകളിലായി ആയിരത്തിനും രണ്ടായിരത്തിനുമിടയില്‍ താല്‍ക്കാലിക കരാർ നിയമനങ്ങള്‍ ഇതിനോടകം നടന്നിട്ടുണ്ട്. ഒരു വർഷമാണ് ഇത്തരം നിയമനങ്ങളുടെ കാലാവധിയെങ്കിലും കരാർ പുതുക്കി നല്‍കുന്നതിനാല്‍ ഇവരില്‍ ഭൂരിഭാഗവും ജോലിയില്‍ തുടരുന്നു. വയനാട്ടില്‍ മാത്രം അന്‍പതോളം കരാർ ജീവനക്കാരുണ്ട്.
പിഎസ്-സിയുടെ പരിധിയില്‍പെടാത്ത എല്ലാ നിയമനങ്ങളും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലൂടെയാകണമെന്ന സർക്കാർ സർക്കുലർ നിലവിലുണ്ട്. എന്നിട്ടും ഈ നിയമനങ്ങളുടെയെല്ലാം കാലാവധി അടുത്ത സാമ്പത്തിക വർഷത്തേക്കുകൂടി നീട്ടിക്കൊണ്ട് ഈമാസം രണ്ടിന് വകുപ്പ് ഡയറക്ടർ വീണ്ടും ഉത്തരവിറക്കിയിരിക്കുകയാണ്. തങ്ങളെ നോക്കുകുത്തികളാക്കികൊണ്ടുള്ള നടപടി അംഗീകരിക്കാനാകില്ലെന്ന് ഉദ്യോഗാർത്ഥികളുടെ പരാതി. എന്നാല്‍ വ്യവസ്ഥകള്‍ പാലിച്ചും പെർഫോമന്‍സ് അപ്രൈസല്‍ പരിശോധിച്ചും മാത്രമേ കരാർ ജീവനക്കാർക്ക് കാലാവധി നീട്ടിനല്‍കൂവെന്നാണ് കൃഷിവകുപ്പ് ഡയറക്ടറുടെ വിശദീകരണം. കൃഷിമന്ത്രിയടക്കം ചേർന്നെടുത്ത തീരുമാനമാണിതെന്നും കെ.വാസുകി ഐഎഎസ് പറഞ്ഞു.