കണ്ണൂർ : ആലപ്പുഴയിലെ കർഷകന്‍റെ ആത്മഹത്യ വേദനാജനകമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. കർഷകർ ചോദിക്കുന്നത് ഔദാര്യമല്ല, കൂലിയാണ്. അത് കൊടുക്കാൻ കഴിയില്ലെങ്കിൽ സർക്കാർ രാജിവെച്ച് ഇറങ്ങിപ്പോകണം. സർക്കാരിന്റെ മുൻഗണന കേരളീയത്തിനാണെന്ന് പറഞ്ഞ അദ്ദേഹം സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനും പങ്കുണ്ടെന്ന് കുറ്റപ്പെടുത്തി. എന്നാൽ കേന്ദ്രസർക്കാരിന്റെ വക്കാലത്ത് കോൺഗ്രസ് ഏറ്റെടുക്കില്ല. ആദ്യം സംസ്ഥാനം ചെലവ് ചുരുക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കേൾക്കും. കേന്ദ്ര സർക്കാരിൽ നിന്ന് പണം കിട്ടാൻ കോൺഗ്രസിന്റെ ശുപാർശ വേണോയെന്നും കെസി വേണുഗോപാൽ ചോദിച്ചു. കുട്ടനാട്ടിലെ കർഷക ആത്മഹത്യക്ക് ഉത്തരവാദി സംസ്ഥാന സർക്കാരാണെന്ന് കുറ്റപ്പെടുത്തിയ കെ മുരളീധരൻ മരിച്ചുപോയ കമ്യൂണിസ്റ്റ് നേതാക്കൾ തിരിച്ചുവന്നാൽ ഇവരെ ചാട്ടവാറുകൊണ്ട് അടിക്കുമെന്നും പറഞ്ഞു.
സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും കൊച്ചിയിൽ സംസാരിച്ചത്. നെല്ല് സംഭരണത്തിൽ സർക്കാർ ദയനീയമായി പരാജയപെട്ടുവെന്നും സംസ്ഥാനം കർഷകരോട് കാണിക്കുന്നത് ക്രൂരമായ അവഗണനയാണെന്നും അദ്ദേഹം വിമർശിച്ചു. മുൻപ് വാറ്റ് സമ്പദ്രായം നടപ്പാക്കിയപ്പോഴും ജിഎസ്‌ടി നടപ്പാക്കിയപ്പോഴും സംസ്ഥാനങ്ങൾക്ക് അഞ്ച് വർഷത്തേക്കാണ് നഷ്ടപരിഹാരം കിട്ടിയത്. ജനത്തെ കേരളം വിഡ്ഢികളാക്കരുതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.