ന്യൂഡല്‍ഹി: പാകിസ്താന്‍ വ്യോമാതിര്‍ത്തി അടച്ചത് മൂലം ഒരു വര്‍ഷത്തേക്ക് 600 മില്യണ്‍ ഡോളര്‍ അധിക ചെലവ് പ്രതീക്ഷിക്കുന്നതായും നഷ്ടപരിഹാര പദ്ധതി വേണമെന്നും ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. നഷ്ടപരിഹാര പദ്ധതി തേടി എയര്‍ ഇന്ത്യ സര്‍ക്കാരിന് കത്തയച്ചതായി റോയിട്ടേഴ്‌സാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരായ ഇന്ത്യയുടെ നയതന്ത്ര നടപടികളെത്തുടര്‍ന്നാണ് പാക് വ്യോമപാത അടച്ചത്. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് യാത്രാദൈര്‍ഘ്യം കൂടിയതും ഇന്ധനച്ചെലവ് വര്‍ധിച്ചതും ചൂണ്ടിക്കാട്ടിയാണ് എയര്‍ഇന്ത്യ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത്. വ്യോമാതിര്‍ത്തി അടയ്ക്കലിന്റെ സാമ്പത്തിക ആഘാതത്തിന് ആനുപാതികമായ ഒരു ‘സബ്‌സിഡി മോഡല്‍’ നടപ്പിലാക്കാന്‍ എയര്‍ ഇന്ത്യ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
വ്യോമാതിര്‍ത്തി നിരോധനം തുടരുന്നതിലൂടെ ഓരോ വര്‍ഷവും 50 ബില്യണ്‍ ഇന്ത്യന്‍ രൂപ (ഏകദേശം 591 മില്യണ്‍ ഡോളര്‍)യിലേറെ നഷ്ടം എയര്‍ ഇന്ത്യ കണക്കാക്കുന്നുവെന്ന് സിവില്‍ വ്യോമയാന മന്ത്രാലയത്തിന് അയച്ച കത്തില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കിയതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.’വിലക്ക് ബാധിക്കുന്ന അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള സബ്‌സിഡി നല്ലതും പരിശോധിക്കാവുന്നതും ന്യായയുക്തവുമായ ഒരു ഓപ്ഷനാണ്. സ്ഥിതി മെച്ചപ്പെടുമ്പോള്‍ സബ്‌സിഡി പിന്‍വലിക്കാവുന്നതാണ്’ എയര്‍ ഇന്ത്യ ഏപ്രില്‍ 27-ന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. വ്യോമമേഖല അടച്ചിടല്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് എയര്‍ ഇന്ത്യയെ ആണെന്നും അവര്‍ അവകാശപ്പെടുന്നു. അതേ സമയം ഇക്കാര്യത്തില്‍ പ്രതികരണം നല്‍കാന്‍ എയര്‍ ഇന്ത്യ വിസമ്മതിച്ചതായും റോയിട്ടേഴ്‌സ് പറയുന്നു.