ദുബൈ: യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്. വിമാനം ലഭ്യമല്ലാത്തതിനെ തുടർന്നാണ് അവസാന നിമിഷം സര്‍വീസ് റദ്ദാക്കിയത്. ജയ്പൂർ-ദുബൈ റൂട്ടിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തിങ്കളാഴ്ച റദ്ദാക്കിയത്. വിമാനം ലഭ്യമല്ലാത്തതിനെ തുടർന്ന് അവസാന നിമിഷം വിമാന സർവീസ് റദ്ദാക്കിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ സമയം രാവിലെ 5.55ന് ജയ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദുബൈയിലേക്ക് പോകേണ്ടിയിരുന്ന ഐഎക്സ്-195 വിമാനമാണ് റദ്ദാക്കിയത്. ദുബൈയിൽ നിന്ന് വരേണ്ടിയിരുന്ന ഐഎക്സ്-196 എന്ന വിമാനം എത്താതിരുന്നതാണ് സര്‍വീസ് റദ്ദാക്കാൻ കാരണം. പുലർച്ചെ 12.46ന് ജയ്പൂരിൽ എത്തേണ്ട ദുബൈ-ജയ്പൂർ സർവീസ് നടന്നില്ലെന്ന് എയർപോർട്ട് അധികൃതർ സ്ഥിരീകരിച്ചു.
വിമാനം ഇല്ലാത്തതിനാൽ പുറപ്പെടേണ്ട സർവീസ് റദ്ദാക്കുകയും പുലർച്ചെ 1 മണിയോടെ എയർപോർട്ടിൽ എത്തിയ നൂറുകണക്കിന് യാത്രക്കാർ ഇതോടെ കുടുങ്ങുകയും ചെയ്തു. വിമാന ഡാറ്റകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റുകൾ അനുസരിച്ച്, ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവമാണ്. സെപ്റ്റംബർ 25-ന്, സാങ്കേതിക തകരാർ കാരണം ദുബൈയിൽ നിന്നുള്ള വിമാനം ഗ്രൗണ്ട് ചെയ്തതിനെ തുടർന്ന് ഇതേ സർവീസ് തടസ്സപ്പെട്ടിരുന്നു. എയർലൈൻ ആദ്യം ജയ്പൂർ-ദുബൈയ് വിമാനം റദ്ദാക്കുകയും, രണ്ട് മണിക്കൂറിന് ശേഷം ഒരു പകരം വിമാനം ഏർപ്പെടുത്തുകയുമായിരുന്നു.






























