ന്യൂഡൽഹി: പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന നടത്താൻ ഒരുങ്ങി എയർ ഇന്ത്യ. എയർ ഇന്ത്യ ഗ്രൂപ്പിലെ എല്ലാ പൈലറ്റുമാരും നിർബന്ധമായും മയക്കുമരുന്ന് പരിശോധന നടത്തണമെന്നാണ് കമ്പനിയുടെ നിർദേശം. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് അനുവദനീയമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള ലഹരി വസ്തുക്കളോ മരുന്നുകളോ പൈലറ്റുമാർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനുവേണ്ടിയാണ് പരിശോധനയെന്നാണ് വിവരം. വ്യാഴാഴ്ച രാവിലെ കമ്പനി അയച്ച മെയിലിലാണ് ഇക്കാര്യം നിർദേശിച്ചിട്ടുള്ളത്.
എയർലൈൻസിന്റെ ഗുഡ്ഗാവിലെ കേന്ദ്രത്തിൽ പരിശീലനം നടക്കുന്നതിനൊപ്പം തന്നെയായിരിക്കും പരിശോധനകളും നടക്കുക. നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളിലെ പൈലറ്റുമാർക്കും ഡൽഹി-എൻ.സി.ആറിന് പുറത്തുള്ളവർക്കും അവർ ഇറങ്ങുന്ന നഗരങ്ങളിലെ എയർ ഇന്ത്യ ഓഫീസുകളിൽ വെച്ച് പരിശോധന നടത്തും. സുരക്ഷയുടേയും പ്രൊഫഷണലിസത്തിന്റെയും ഉയർന്ന നിലവാരം പുലർത്തുന്നതിനും യാത്രക്കാർക്കും മറ്റ് ബന്ധപ്പെട്ടവർക്കും പൂർണ്ണ ആശ്വാസം നൽകുന്നതിനുമുള്ള ഞങ്ങളുടെ ഉറച്ച തീരുമാനത്തെയാണ് പ്രതിഫലിപ്പിക്കുന്നാണ് കമ്പനിയുടെ മെയിലിൽ വ്യക്തമാക്കിയിരിക്കുന്നത്.






























