തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ സ്ഥാനാർഥിയെ നിർത്തിയ എൽ.ഡി.എഫിന് തെറ്റിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. ഇൻഡ്യ മുന്നണിയോട് കൂറുണ്ടായിരുന്നെങ്കിൽ അതു ചെയ്യരുതായിരുന്നു. വയനാട്ടിൽ പാർട്ടിയുടെ കൊടി ഉപയോഗിക്കുന്നത് എ.ഐ.സി.സി വിലക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയനെ മറ്റ് സംസ്ഥാനങ്ങളിലെ സി.പി.എം ഘടകങ്ങൾ പ്രചാരണത്തിന് ക്ഷണിക്കുന്നില്ലെന്നും ആന്റണി ചൂണ്ടിക്കാട്ടി. മദ്രാസിലെ സി.പി.എം പിണറായിയോട് പറഞ്ഞത് ഞങ്ങളെ ഉപദ്രവിക്കരുതെന്നാണ്. കേരളത്തിലെ സി.പി.എം ഒറ്റപ്പെട്ട നിലപാട് സ്വീകരിക്കുകയാണെന്നും അദ്ദേഹം ഒരു ചാനൽ പരിപാടിയിൽ പറഞ്ഞു.
ഭരണഘടന ഉണ്ടാക്കിയത് കോൺഗ്രസാണ്. അന്ന് അതിന്റെ ഭാഗമായിരുന്നില്ല കമ്മ്യൂണിസ്റ്റുകൾ. ഭരണഘടന സംരക്ഷണത്തിൽ കോൺഗ്രസിന് എതിരായ കേരളത്തിലെ സി.പി.എം വിമർശനം അവരുടെ മറ്റ് ഘടകങ്ങൾ അംഗീകരിക്കുന്നില്ല. തമിഴ്‌നാട്ടിലും രാജസ്ഥാനിലും ആന്ധ്രാപ്രദേശിലും സി.പി.എം വോട്ട് പിടിക്കുന്നത് രാഹുലിന്റെ പടംവച്ചാണെന്നും ആന്റണി ചൂണ്ടിക്കാട്ടി. 2019ൽ ഇൻഡ്യ മുന്നണി ഉണ്ടായിരുന്നില്ല. അന്ന് കോൺഗ്രസ് സ്ഥാനാർഥി ആയാണ് രാഹുൽ വയനാട്ടിൽ എത്തിയത്. ഇപ്പോൾ അവിടെ സിറ്റിങ് എം.പിയാണ് രാഹുൽ. എൽ.ഡി.എഫിന് ഇൻഡ്യ മുന്നണിയോട് കൂറുണ്ടായിരുന്നെങ്കിൽ രാഹുലിനെതിരെ സ്ഥാനാർഥിയെ നിർത്തരുതായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പത്മജയ്ക്കും അനിൽ ആന്റണിക്കും പ്രവർത്തകരുടെ പിന്തുണയില്ലാത്തതിനാൽ അവർ പോയത് കോൺഗ്രസിന് ക്ഷീണമാകില്ലെന്നും ആന്റണി കൂട്ടിച്ചേർത്തു.