കോട്ടയം : കൂട്ടിക്കൽ ഉരുൾപൊട്ടലിൽ തെരച്ചിലിൽ ലഭിച്ച അലൻ എന്ന വിദ്യാർഥിയുടെ മൃതദേഹം മാറിയതായി സംശയം. മൃതദേഹം അലന്റേതെന്ന് സ്ഥിരീകരിച്ചതിനാൽ ഇന്നലെ പോസ്റ്റ്മോർട്ടത്തിന് അയച്ചിരുന്നു. ശരീരഭാഗങ്ങളാണ് ഒരു സ്ഥലത്തുനിന്നു ലഭിച്ചത്. എന്നാൽ മൃതദേഹത്തിനൊപ്പം ലഭിച്ച കാൽപാദം അലന്റേതല്ലെന്നു കണ്ടെത്തി.
ശരീരഭാഗങ്ങൾ ലഭിച്ച താളുങ്കലിൽ തെരച്ചിൽ തുടങ്ങി. ഒരാൾകൂടി അപകടത്തിൽപെട്ടതാണെന്നു സംശയം. മൃതദേഹം അലന്റേതല്ലെന്നു ബന്ധുക്കൾ പറഞ്ഞു. എന്നാൽ കാൽപാദം മാത്രമാണ് മാറിയതെന്നാണ് അധികൃതരുടെ വിശദീകരണം. പ്ലാപ്പള്ളി ആറ്റുചാലിൽ ജോബിയുടെ മകനാണ് അലൻ. അലന്റെ അമ്മ സോണിയയും അപകടത്തിൽ മരിച്ചിരുന്നു.
ദുരന്തത്തിൽ മരിച്ച മാർട്ടിന്റെ കുടുംബത്തിലെ ആറു പേരുടെ സംസ്കാരം കാവാലിപ്പള്ളിയിൽ നടക്കും. കൂട്ടിക്കൽ, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി മേഖല ശുചീകരണ നടപടികളിലേക്ക് കടന്നു. വീടുകളിലും കടകളിലും ചെളി കയറി അടിഞ്ഞു. സന്നദ്ധ സംഘടനകളും സഹായത്തിനുണ്ട്. വലിയ ടാങ്കറുകൾ കൊണ്ടുവന്ന് മോട്ടർ ഉപയോഗിച്ച് ചെളി അടിച്ചുകളയുകയാണ്.